ഒരു കസേരയും രണ്ടു ഡി.എം.ഒമാരും; കാഴ്ചക്കാരായി ആരോഗ്യ വകുപ്പും
text_fieldsകോഴിക്കോട്: ജില്ല മെഡിക്കൽ ഓഫിസിൽ മെഡിക്കൽ ഓഫിസർമാരുടെ കസേരക്കളിക്ക് പരിഹാരമായില്ല. തിങ്കളാഴ്ച ജില്ലയിൽ രണ്ടു ഡി.എം.ഒമാരാണ് ചുമതലയിൽ ഉണ്ടായിരുന്നത്. സ്ഥലം മാറ്റത്തിനെതിരെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെത്തിയ മുൻ ഡി.എം.ഒ ഡോ. എൻ. രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ഡോ. ആശ ദേവിയുമായി രണ്ടു ഡി.എം.ഒമാരാണ് ഇന്നലെ ഉച്ചക്ക് മൂന്നുമുതൽ കോഴിക്കോട് ഡി.എം.ഒ ഓഫിസിൽ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഒമ്പതിന് ആരോഗ്യ വകുപ്പ് ഇറക്കിയ സ്ഥലംമാറ്റം മരവിപ്പിച്ച ട്രൈബ്യൂണൽ നടപടി അസാധുവാക്കിയെന്ന ഉത്തരവുമായാണ് തിങ്കളാഴ്ച ഉച്ചയോടെ ഡോ. ആശാദേവി സിവിൽ സ്റ്റേഷനിലെത്തിയത്.
എന്നാൽ, ഡി.എം.ഒയുടെ ചുമതല കൈമാറാൻ നേരത്തെ ട്രൈബ്യൂണൽ ഉത്തരവുമായെത്തി കസേരയിലിരിക്കുന്ന ഡോ. രാജേന്ദ്രൻ തയാറായില്ല. ഇതോടെ ഡോ. ആശാദേവി രജിസ്റ്ററിൽ ഒപ്പിട്ട് സ്വയം ചുമതലയേൽക്കുകയായിരുന്നു. ശേഷം അവർ ഡി.എം.ഒയുടെ കാബിനിൽ ഡോ. എൻ. രാജേന്ദ്രന് മുന്നിലെ സീറ്റിൽ ഇരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഒമ്പതിന് ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം കോഴിക്കോട് ഡി.എം.ഒ ആയിരുന്ന ഡോ. എൻ. രാജേന്ദ്രനെ അഡീഷനൽ ഡയറക്ടറായി തിരുവനന്തപുരത്തേക്കും എറണാകുളം ഡി.എം.ഒ ആയ ഡോ. ആശാദേവിയെ കോഴിക്കോട് സി.എം.ഒ ആയും സ്ഥലം മാറ്റിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.