അനുശോചന പ്രവാഹം
text_fieldsപ്രധാനമന്ത്രി നരേന്ദ്രമോദി
ജനങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹവുമൊത്തുള്ള നിമിഷങ്ങൾ ഓർത്തെടുക്കുന്നു. രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ച കാലത്തും പിന്നീട് താൻ ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ള ബന്ധവും ഓർമയിലുണ്ട്.
മമത ബാനർജി
കേരളത്തിന്റെ വികസനത്തിൽ സുപ്രധാന പങ്കുവഹിച്ചയാളാണ് ഉമ്മൻ ചാണ്ടി. നമ്മുടെ കാലത്തെ മുതിർന്ന രാഷ്ട്രതന്ത്രജ്ഞനായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. കേരളത്തിന്റെ വികസനത്തിലും പൊതുജീവിതത്തിന്റെ ജനാധിപത്യവത്കരണത്തിലും അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു.
അരവിന്ദ് കെജ്രിവാൾ
വേർപാടിൽ ദുഃഖമുണ്ട്. പൊതുസേവനത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളും ജനക്ഷേമത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും എക്കാലവും ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു.
ആരിഫ് മുഹമ്മദ് ഖാൻ
താരതമ്യമില്ലാത്ത ജനനേതാവായിരുന്നു ഉമ്മൻ ചാണ്ടി. പുതുപ്പള്ളി മണ്ഡലത്തിൽനിന്ന് 53 വർഷം നിയമസഭ സാമാജികനായ റെക്കോഡ് അദ്ദേഹത്തിൽ ജനങ്ങൾ അർപ്പിച്ച സ്നേഹത്തിനും വിശ്വാസത്തിനും തെളിവാണ്. രണ്ടു തവണ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹം നയിച്ച സർക്കാർ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങളോട് കാരുണ്യപൂർവം പ്രതികരിച്ചു.
എ.എൻ. ഷംസീർ
രാഷ്ട്രീയ വിദ്യാർഥികൾക്കും പൊതുപ്രവർത്തകർക്കും എന്നുമൊരു പാഠപുസ്തകമാണ് ഉമ്മൻ ചാണ്ടി. ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓക്സിജൻ. 50 വർഷക്കാലം ഒരു നിയമസഭ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ജയിക്കാൻ സാധിച്ചെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആ ഒരു റെക്കോഡ് ബ്രേക്ക് ചെയ്യാൻ ഇനിയൊരു പൊതുപ്രവർത്തകനും സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല.
കാനം രാജേന്ദ്രൻ
ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നേതാക്കളിലൊരാളായിരുന്നു ഉമ്മന്‍ ചാണ്ടി. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച, ജനങ്ങളുടെ ഹൃദയം കവര്‍ന്ന നേതാവായിരുന്നു അദ്ദേഹം. പൊതുജീവിതത്തില്‍ ഒരു രാഷ്ട്രീയ നേതാവ് പുലര്‍ത്തേണ്ട മാന്യത ഏത് പ്രതികൂല ഘട്ടത്തിലും പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജോസ് കെ. മാണി
ജനനായകന് എന്ന വാക്കിന് ആൾരൂപം പകര്‍ന്ന ഉമ്മന്‍ചാണ്ടി കേരള കോണ്‍ഗ്രസ് (എം) കുടുംബവുമായും എന്റെ പിതാവ് കെ.എം. മാണിയുമായും വലിയ ആത്മബന്ധവും സ്നേഹവും പുലര്‍ത്തിയിരുന്നു. അച്ചാച്ചന് പറയുന്നത് ഇപ്പോള്‍ ഓര്‍ക്കുന്നു, ഏതു പ്രശ്നത്തിനും പരിഹാരം നിർദേശിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമെന്ന്.
വി.എം. സുധീരൻ
ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങൾ സ്നേഹിക്കുകയും ചെയ്ത അതുല്യനായ ജനനായകനാണ് ഉമ്മൻ ചാണ്ടി. നിയമസഭക്കകത്ത് മാത്രമല്ല, പുറത്ത് ജനങ്ങളുമായി നിരന്തരം ബന്ധപ്പെടാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും നിതാന്ത ജാഗ്രതയോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം മാതൃകയായി.
എം.എ. യൂസുഫലി
ജനകീയനും മനുഷ്യസ്നേഹിയുമായ ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി. ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ രാഷ്ട്രീയ നേതാവ്, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്മക്കുമായി അദ്ദേഹം നിലകൊണ്ടു. പതിറ്റാണ്ടുകളായുള്ള സ്നേഹബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായി പുലർത്തിപ്പോന്നത്.
ഡോ. ആസാദ് മൂപ്പൻ
മൂന്ന് പതിറ്റാണ്ടായി അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നിരവധി ക്ഷേമ പരിപാടികൾ ആവിഷ്കരിക്കാനും സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.
ജി. സുകുമാരൻ നായർ
ശാന്തശീലനും സത്യസന്ധനും നീതിമാനുമായ നേതാവിനെയും കരുത്തനായ ഭരണാധികാരിയെയുമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത്. പൊതുജന സമ്പർക്കം എപ്പോഴും നേരിട്ട് അനുഭവിച്ചിരുന്ന അദ്ദേഹം, രാഷ്ട്രീയഭേദമന്യേ ഏവർക്കും ഉപകാരിയായ നേതാവുമായിരുന്നു
വെള്ളാപ്പള്ളി നടേശൻ
രാഷ്ട്രീയത്തിൽ ശത്രുക്കൾ ഒത്തിരി ഉണ്ടായിട്ടും ആരോടും ശത്രുത പുലർത്താത്ത നേതാവായിരുന്നു. സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെച്ച ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എന്നും ഉണ്ടാകും. ചെറുപ്പം മുതലേ ഉമ്മൻ ചാണ്ടിയുമായി അടുപ്പമുണ്ട്.
ഇ.പി. ജയരാജന്
ഉന്നത ദേശീയ നേതാവായിരിക്കുമ്പോഴും കേരളത്തിന്റെ വികസനത്തെക്കുറിച്ച് ചിന്തിച്ച നേതാവാണ്. രോഗബാധിതനായിരിക്കുമ്പോഴും കേരളത്തിന്റെ കാര്യങ്ങളില്‍ അദ്ദേഹം താല്പര്യം വെച്ചുപുലര്‍ത്തിയിരുന്നു. കോണ്‍ഗ്രസിനെ കാത്തുസൂക്ഷിച്ച മാതൃകനേതാവായിരുന്നു.
കർദിനാൾ ആലഞ്ചേരി
രാഷ്ട്രീയ പ്രവർത്തകർക്കിടയിലെ ആചാര്യനായ ഉമ്മൻ ചാണ്ടി ജനതയുടെ ഹൃദയങ്ങളിൽ ആഴമായ മുദ്ര പതിപ്പിച്ച നേതാവാണ്. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക സേവകനായിരുന്നു അദ്ദേഹം. ഭരണ, പ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ട് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാൻ സാധിച്ചിരുന്നു.
റസാഖ് പാലേരി
വിശ്രമമില്ലാതെ പൊതുജീവിതം നയിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. കേരളത്തിൽ 10 വർഷം കൊണ്ട് മദ്യനിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുന്നോട്ടുവെച്ച നിർദേശത്തെ പ്രായോഗികമായി പിന്തുണച്ച തീരുമാനങ്ങൾ അദ്ദേഹത്തിന്റെ കാലത്തെ സർക്കാർ കൈക്കൊണ്ടു.
ജിഫ്രി തങ്ങൾ
ജനസമ്മിതിയുള്ള രാഷ്ട്രീയ നേതാവിനെയും നീതിബോധത്തിൽ മികച്ചുനിന്ന ഭരണാധികാരിയെയുമാണ് നഷ്ടപ്പെട്ടത്. എല്ലാവിഭാഗം ജനങ്ങളുമായും അദ്ദേഹം അടുത്തിടപഴകുകയും എല്ലാവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തു.
എം.പി. അഹമ്മദ്
ജനങ്ങള്‍ക്കൊപ്പം നിന്ന് കേരളത്തിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെ അവിശ്രമം പ്രവര്‍ത്തിച്ച നേതാവായിരുന്നു. കേരളത്തിന്റെ വ്യവസായവികസനത്തിന് വലിയ സംഭാവനകള്‍ അര്‍പ്പിച്ച നേതാവായിരുന്നു അദ്ദേഹം. വ്യാപാര-വ്യവസായ രംഗത്തുള്ളവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ എക്കാലത്തും നടത്തുകയും ചെയ്തിരുന്നു.
പി.ജെ. ജോസഫ്
ജനങ്ങളോട് ചേർന്നുനിന്ന് അവരിൽനിന്ന് ഊർജം ഉൾക്കൊണ്ട് പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ദുരിതത്തിലുഴലുന്ന മനുഷ്യരുടെ കണ്ണീരൊപ്പാൻ അദ്ദേഹത്തിനായി. സേവനത്തിന്റെയും കരുണയുടെയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ച വ്യക്തിത്വം.
ഇ.ടി. മുഹമ്മദ് ബഷീർ
ഉമ്മൻ ചാണ്ടിയെപ്പോലെ ഇത്രയും പരിശുദ്ധനായ രാഷ്ട്രീയ നേതാവിനെ കണ്ടിട്ടില്ല. മുഴുസമയം കർമനിരതനായിരുന്ന അദ്ദേഹം മരണശേഷമായിരിക്കും വിശ്രമിച്ചിട്ടുണ്ടാവുക.
മോഹൻലാൽ
പ്രഥമപരിഗണന ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും സാധാരണക്കാരന്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും ഇറങ്ങിച്ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം വിടപറഞ്ഞത്.
കേരള പത്രപ്രവർത്തക യൂനിയൻ
ജനങ്ങൾക്കിടയിൽ ജീവിക്കുകയും എല്ലാ വിഭാഗം ആളുകളുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത സവിശേഷ വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് പ്രത്യേക പരിഗണന നൽകിയ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.