ഒരു ജീവിതം, ഒരായിരം പുരസ്കാരം
text_fieldsകോട്ടയം: നിസ്വാർഥമായ രാഷ്ട്രീയസേവനത്തിന് നിരവധി പുരസ്കാരങ്ങൾ ഉമ്മൻ ചാണ്ടിയെ തേടിയെത്തിയിട്ടുണ്ട്. ആഗോള ശ്രദ്ധ നേടിയ ജനസമ്പർക്ക പരിപാടിക്ക് 2013ൽ യുനൈറ്റഡ് നേഷന്റെ പബ്ലിക് സർവിസ് അവാർഡിന് അദ്ദേഹത്തെ അർഹനാക്കി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഔദ്യോഗിക വെബ്സൈറ്റിന് കേന്ദ്രസർക്കാറിന്റെ ‘വെബ് രത്ന ഗോൾഡ് അവാർഡ് 2012’ ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ക്രമസമാധാന സ്ഥിതിയെക്കുറിച്ച് 2012ൽ ‘ഇന്ത്യ ടുഡേ’ നടത്തിയ സർവേയിൽ കേരളത്തിന് ഒന്നാംസ്ഥാനം ലഭിച്ചു. ഒമ്പത് സുപ്രധാന മേഖലകളിൽ ഐ.ബി.എൻ നടത്തിയ ദേശീയ സർവേയിൽ നാലെണ്ണത്തിലും ഒന്നാമതെത്തിയ കേരളത്തിന് ഐ.ബി.എൻ ഡയമണ്ട് അവാർഡും ലഭിച്ചത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
പൊതുജനസേവനത്തിലെ മികവിനുള്ള ആർച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി പുരസ്കാരം കഴിഞ്ഞ ശനിയാഴ്ചയാണ് പശ്ചിമബംഗാൾ ഗവർണർ അദ്ദേഹത്തിനായി സമർപ്പിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് അദ്ദേഹത്തിന് പകരം പുരസ്കാരം സ്വീകരിച്ചത്. 1970 മുതൽ 53 വർഷം തുടർച്ചയായി നിയമസഭ അംഗമായി പ്രവർത്തിച്ച അദ്ദേഹം പാർലമെന്ററി പ്രവർത്തനരംഗത്ത് അപൂർവ റെക്കോഡിന് ഉടമയാണ്. ഒരേ നിയോജക മണ്ഡലത്തിൽനിന്ന് തുടർച്ചയായി 12 തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് എം.എൽ.എ, മന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ സുദീർഘമായി 53 വർഷം പൊതുജന സേവനം നടത്തിയത് ഇന്ത്യയിൽ ഉമ്മൻ ചാണ്ടി മാത്രമാണ്. സമാനതകളില്ലാത്ത സേവനത്തിനുള്ള ആദരവായാണ് ആർച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി പുരസ്കാരം അദ്ദേഹത്തിനായി സമർപ്പിച്ചത്. പുരസ്കാര ചടങ്ങിൽ പൊതുവായി ഉയർന്ന അഭിപ്രായമാണ് ‘ഉമ്മൻ ചാണ്ടിക്ക് തുല്യൻ ഉമ്മൻ ചാണ്ടി മാത്രം’ എന്നത്. ഇനിയും നേടാൻ നിരവധി സ്നേഹവും പുരസ്കാരങ്ങളും ബാക്കിവെച്ചാണ് പുതുപ്പള്ളിയുടെ സൗമ്യമുഖം യാത്രയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.