ആദ്യമായി സമയം തെറ്റിച്ച്...
text_fieldsജനങ്ങളുടെ നിരീക്ഷണവും വിമർശനവും നേരിടാൻ തൽപരരല്ലാത്ത ഭരണാധികാരികൾ സ്വേച്ഛാധിപത്യത്തിലേക്ക് വഴിനടത്തപ്പെടും എന്ന് പറഞ്ഞുപഠിപ്പിച്ചത് ഉമ്മൻ ചാണ്ടി സാറാണ്. ജനം സമീപിക്കുന്നതും ആവശ്യങ്ങൾ ഉന്നയിക്കുന്നതും വിമർശിക്കുന്നതും അസ്വസ്ഥമായിത്തോന്നിയാൽ ആ നിമിഷം പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്നും പറയുമായിരുന്നു. ജനങ്ങളുടെ അകമ്പടിയും സ്നേഹവും ഏറ്റവും വലിയ ബഹുമാനമായി എന്നും കരുതിയ അദ്ദേഹത്തിന്റെ വിലാപയാത്രയിലും ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം തീരുമാനിച്ചതിൽ ഒട്ടും അത്ഭുദമില്ല.
എന്നും ജനങ്ങൾക്കിടയിൽ നിലകൊള്ളാനാഗ്രഹിച്ച അദ്ദേഹത്തിന്റെ ഭൗതികദേഹം വഹിച്ച് തിരുവനന്തപുരത്തുനിന്ന് സ്വദേശത്തേക്കുള്ള യാത്രയിലുടനീളം കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മണിക്കൂറുകൾ കാത്തുനിന്നൂ വയോധികരും അമ്മമാരും കുട്ടികളുമുൾപ്പെടെ വൻ ജനസഞ്ചയം. ഏതൊരു പരിപാടിക്കും നിശ്ചയിച്ച സമയത്തുതന്നെ, അല്ലെങ്കിൽ ഏറെ വൈകാതെ എത്തിച്ചേരണമെന്ന ശാഠ്യബുദ്ധി കാണിച്ച അദ്ദേഹത്തിന് ഇതാദ്യമായി സമയനിഷ്ഠ തെറ്റിയിരിക്കുന്നു. ഭക്ഷണം കഴിക്കാനും വൈകുന്നേരം ചായ കുടിക്കാനുമുള്ള സമയം ഒഴിവാക്കിയാണ് അദ്ദേഹം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയിരുന്നത്.
അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നുവെന്ന് ഒപ്പം നടന്ന ഒരാൾ എന്നനിലയിൽ എനിക്ക് ബോധ്യമുണ്ട്. ജനങ്ങളുടെ സാമീപ്യവും സന്തോഷവും നൽകുന്നതിനേക്കാൾ വലിയ ഊർജം വേറെയെന്തുണ്ട് എന്നാണ് അദ്ദേഹം ചോദിക്കാറ്. വിവിധ ജില്ലകളിൽനിന്ന് ഒഴുകിയെത്തിയ ആളുകൾ കോട്ടയത്ത് മണിക്കൂറുകൾ മുമ്പേ കാത്തുനിൽക്കാൻ തുടങ്ങിയിരിക്കുന്നു. ഊണും ഉറക്കവും മാറ്റിവെച്ച് ജീവിതം ജനങ്ങൾക്കായി ഉഴിഞ്ഞുവെച്ച നേതാവിന് പകരം എന്തു ബഹുമതിയാണ് നൽകാനാകുക?
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.