തെരഞ്ഞെടുപ്പിനെ വര്‍ഗീയവത്കരിക്കാൻ സി.പി.എം ശ്രമം -ഉമ്മൻ ചാണ്ടി
text_fieldsചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനെ വര്‍ഗീയവത്കരിക്കാനും ജനങ്ങളില്‍ വര്‍ഗീയധ്രുവീകരണം നടത്താനും സി.പി.എം ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഖില ഭാരത അയ്യപ്പസേവ സംഘം ആർ.എസ്.എസിെൻറ പോഷകസംഘടനയാണെന്നും ഇതിലെ ഭാരവാഹിയായതിനാലാണ് യു.ഡി.എഫ് വിജയകുമാറിന് സീറ്റ് നല്‍കിയതെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ ലേഖനം പരാജയഭീതിയില്‍നിന്ന് ഉണ്ടായതാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
അയ്യപ്പസേവ സംഘം വര്‍ഗീയസംഘടനയല്ല. അത് ഒരു സേവനസന്നദ്ധ സംഘടനയാണ്. അയ്യപ്പസേവസംഘത്തെ ആർ.എസ്.എസുമായി ബന്ധപ്പെടുത്തി കോടിയേരി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിക്കുെന്നന്നും പ്രസ്താവന പിന്‍വലിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കാവി ഉടുക്കുന്നവരും ചന്ദനക്കുറി ഇടുന്നവരും അമ്പലത്തില്‍ പോകുന്നവരുമെല്ലാം ആർ.എസ്.എസ് ആണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. വിഭാഗീയത സൃഷ്ടിച്ച് വോട്ടുതട്ടാന്‍ ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്ന അതേ നീക്കംതന്നെയാണ് സി.പി.എമ്മും നടത്തുന്നത്. ഇത്തരം പ്രചാരണത്തിലൂടെ യു.ഡി.എഫിെൻറ ഒരുവോട്ടുപോലും കുറയില്ല.
പ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ പരാജയം നേരിടുമെന്ന പരിഭ്രാന്തിയിലാണ് സി.പി.എം. ബി.ജെ.പി മുന്നേറുകയാണെന്ന ഭീതി ജനങ്ങള്‍ക്കിടയില്‍ പരത്തി വോട്ട് തട്ടാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇതിനെ യു.ഡി.എഫ് ശക്തമായി നേരിടും. ഭരണ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന വി.എസിെൻറ അഭിപ്രായമാണോ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമെന്നും അദ്ദേഹം ചോദിച്ചു.വാർത്തസമ്മേളനത്തിൽ കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കെ.സി. ജോസഫ് എം.എല്‍.എ, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എബി കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.