ദേശീയപാത: ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്ന ആർബിട്രേഷൻ നിർത്തിവെക്കാൻ ഉത്തരവ്
text_fieldsകൊച്ചി: ദേശീയപാതക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ആർബിട്രേഷൻ നടപടികൾ നിർത്തിവെക്കാൻ ഹൈകോടതി ഉത്തരവ്.
ഇനി ഉത്തരവുണ്ടാകുന്നതുവരെ നിർത്തിവെക്കാനാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അതേസമയം, കലക്ടറുടെ നേതൃത്വത്തിൽ അപേക്ഷ തീർപ്പാക്കണമെന്ന് ആഗ്രഹമുള്ളവർക്ക് അതിന് സ്വാതന്ത്ര്യമുണ്ടാകുമെന്നും കോടതി പറഞ്ഞു.
അപേക്ഷകളുടെ ആധിക്യം മൂലം കലക്ടർമാർ കക്ഷികളെ വേണ്ടവിധം കേൾക്കാതെ തീർപ്പുണ്ടാക്കുന്നതിനാൽ ആർബിട്രേഷൻ നടപടികൾ നീതിപൂർവമല്ലെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശികളായ എം.കെ. യൂസഫും കെ.സി. ചന്ദ്രമോഹനുമടക്കം നൽകിയ ഹരജിയിലാണ് ഉത്തരവ്.
20,213 പരാതികൾ കെട്ടിക്കിടക്കുകയാണെന്നും ഏറ്റവും തിരക്കുള്ള കലക്ടർമാർക്ക് സമയബന്ധിതമായി ഇവ തീർക്കാനാവില്ലെന്നും കോടതി വിലയിരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.