പി. ശശി വീണ്ടും സി.പി.എമ്മിൽ
text_fieldsകണ്ണൂര്‍: സി.പി.എം ജില്ല സെക്രട്ടറിയായിരിെക്ക പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ പി. ശശി വീണ്ടും സി.പി.എമ്മിൽ എത്തി. അഭിഭാഷകരായ അംഗങ്ങൾ പ്രവർത്തിക്കുന്ന തലശ്ശേരി ലോയേഴ്സ് ബ്രാഞ്ചിലാണ് അംഗത്വം നൽകിയിട്ടുള്ളത്.
ഒന്നരമാസം മുമ്പാണ് പി. ശശിയെ പാർട്ടിയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. തുടർന്ന് തീരുമാനം കണ്ണൂര്‍ ജില്ല കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ല കമ്മിറ്റി അംഗീകരിച്ച തീരുമാനം കഴിഞ്ഞദിവസം നടന്ന തലശ്ശേരി ഏരിയ കമ്മിറ്റിയില്‍ ജില്ല സെക്രേട്ടറിയറ്റ് അംഗം പനോളി വത്സൻ റിപ്പോർട്ട് ചെയ്തു. ഏരിയ കമ്മിറ്റി തീരുമാനം അംഗീകരിച്ചതോടെയാണ് അംഗത്വം നൽകിയത്.
സി.പി.എം സംസ്ഥാനസമിതി അംഗവും കണ്ണൂര്‍ ജില്ല സെക്രട്ടറിയുമായിരുന്ന പി. ശശിയെ സദാചാരലംഘന ആരോപണത്തെ തുടര്‍ന്ന് 2011 ജൂലൈയിലാണ് പർട്ടിയിൽനിന്ന് പുറത്താക്കിയത്. ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞവര്‍ഷം കുറ്റമുക്തനാക്കിയതിനെ തുടർന്നാണ് പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള താല്പര്യം പി. ശശി സി.പി.എം സംസ്ഥാനനേതാക്കളെ അറിയിച്ചത്. ഇക്കാര്യം ചര്‍ച്ചചെയ്ത സി.പി.എം സംസ്ഥാനസമിതി ശശിക്ക് വീണ്ടും അംഗത്വം നല്കാന് തീരുമാനമെടുക്കുകയായിരുന്നു.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനുശേഷം അഭിഭാഷകനായി പ്രവർത്തിച്ച പി. ശശി മാവിലായില്നിന്ന് തലശ്ശേരിയിലേക്ക് താമസം മാറ്റി. പാര്‍ട്ടി കേസുകളിലാണ് പ്രധാനമായും അദ്ദേഹം ഹാജരായിരുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് എന്നിവയില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ പ്രതികള്‍ക്കുവേണ്ടി ഹാജരായത് പി. ശശിയാണ്. പുറത്തുനിന്നപ്പോഴും താൻ സി.പി.എമ്മുകാരനായി തന്നെയാണ് കഴിഞ്ഞതെന്നും പാർട്ടിയിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും പി. ശശി ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.