വേദന തീരുന്നില്ല; വീണ്ടും ശസ്ത്രക്രിയ വേണം
text_fieldsകോഴിക്കോട്: തന്റെ തുടർചികിത്സ സർക്കാർ സൗജന്യമാക്കണമെന്ന് പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് (കത്രിക) കുടുങ്ങിയതിനെത്തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഹർഷിന. കത്രിക പുറത്തെടുത്ത ഭാഗത്ത് വീണ്ടും കൊഴുപ്പ് അടിഞ്ഞുകൂടി വളർച്ച രൂപപ്പെട്ടതിനെത്തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ച സാഹചര്യത്തിലാണ് ഹർഷിന ഈ ആവശ്യം ഉന്നയിക്കുന്നത്.
കടുത്ത വേദനയാൽ രണ്ടു ദിവസം മുമ്പാണ് പന്തീരാങ്കാവ് സ്വദേശിനി ഹർഷിന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. സി.ടി സ്കാൻ പരിശോധനയിൽ കത്രിക എടുത്തുമാറ്റിയ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടിയതായി കണ്ടെത്തുകയായിരുന്നു. ഡോക്ടർമാർ ശസ്ത്രക്രിയക്കായി അഡ്മിറ്റിന് നിർദേശിച്ചിരുന്നെങ്കിലും താൻ സ്വന്തം റിസ്കിൽ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ഹർഷിന പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഹർഷിന. തന്റെ ചികിത്സയും നീതിക്കായുള്ള പോരാട്ടവും കാരണം ഭർത്താവിന്റെ വരുമാനം നിലച്ചു. ചികിത്സക്ക് ചെലവഴിക്കാൻ കൈയിൽ പണമില്ല. അഞ്ചു വർഷത്തിനിടെ ഒരു കുടുംബത്തിന് താങ്ങാൻ കഴിയുന്നതിന്റെ പരമാവധി സാമ്പത്തിക ബാധ്യതകൾ തന്റെ ചികിത്സയും നീതിക്കായുള്ള പോരാട്ടവും കാരണം വന്നുപെട്ടു.
സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വീഴ്ച കാരണമാണ് തനിക്ക് ഈ അവസ്ഥ വന്നതെന്ന് അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുകയാണ്. അതിനാൽ ചികിത്സക്കുള്ള സഹായം സർക്കാർ ഏറ്റെടുത്തേ പറ്റൂ. ഏതെങ്കിലും സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമാക്കിത്തരണം. സർക്കാർ ആശുപത്രികളിൽ പോയി ദീർഘസമയം നിൽക്കാനും അങ്ങോട്ടുമിങ്ങോട്ടും ഓടാനും പറ്റുന്ന ശാരീരിക അവസ്ഥയിലല്ല താൻ. 15 മിനിറ്റിലധികം നിൽക്കാൻ കഴിയില്ല. കടുത്ത വേദന വന്ന് ശരീരം തളർന്നുപോകും. ഈയവസ്ഥയിൽ ഞാൻ എങ്ങനെ മുന്നോട്ടുപോകും. മറ്റൊരാളോട് പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത രീതിയിലുള്ള ശാരീരിക പ്രയാസങ്ങളാണ് അനുഭവിക്കുന്നത്. മാനസികമായും തളർന്നു. സർക്കാറും ആരോഗ്യവകുപ്പും കൂടെയുണ്ടെന്ന് പ്രഖ്യാപിച്ചതല്ലാതെ തനിക്ക് ഒന്നും ചെയ്തുതന്നിട്ടില്ലെന്നും ഹർഷിന ചൂണ്ടിക്കാട്ടി.
2017ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് കുന്ദമംഗലം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടർമാരും നഴ്സുമാരും പ്രതികളാണ്. കേസിൽ ഗവ. ആശുപത്രിയിലെ ഡോക്ടർമാർ അടക്കം പ്രതിചേർക്കപ്പെട്ടിട്ടും ഹർഷിനക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാവുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.