'മോനെ മോനെ രാഹുലേ..., ഒറ്റുകാരാ സന്ദീപേ..., ബി.ജെ.പിയോട് പോരിന് വന്നാൽ വിശാല ഖബറിടം ഒരുക്കി വെച്ചോ...'; വീണ്ടും കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി പ്രവർത്തകർ
text_fieldsപാലക്കാട്: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെയും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെയും വീണ്ടും കൊലവിളി മുദ്രാവാക്യവുമായി പാലക്കാട് ബി.ജെ.പി പ്രവർത്തകർ. മേൽ ഘടകം തീരുമാനിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ തല ആകാശത്ത് കാണേണ്ടിവരുമെന്ന് ബി.ജെ.പി പാലക്കാട് ജില്ല സെക്രട്ടറി ഓമനക്കുട്ടന്റെ കൊലവിളി പ്രസംഗത്തിന് പിന്നാലെയാണ് പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം ഉയർന്നത്.
'മോനെ മോനെ രാഹുലെ, ഒറ്റുകാരാ സന്ദീപേ ബി.ജെ.പിയോട് പോരിന് വന്നാൽ വിശാല ഖബറിടം ഒരുക്കി വെച്ചോ, ആരിത് പറയുന്നറിയില്ലേ, ആർ.എസ്.എസിൻ പുത്രന്മാർ' തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യമാണ് ബി.ജെ.പി പ്രവർത്തകർ മുഴക്കിയത്.
പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്‍റെ പേരിടുന്നതിനെ വിമർശിച്ചതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.
ഹെഡ്ഗേവാര്‍ വിവാദത്തിൽ എം.എൽ.എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിലെ സ്വാഗത പ്രസംഗത്തിലാണ് ജില്ല ജനറൽ സെക്രട്ടറി കൊലവിളി നടത്തിയത്. 'രാഹുലിനെ കാൽ കുത്താൻ അനുവദിക്കില്ലെന്ന തീരുമാനം ബി.ജെ.പി മേൽ ഘടകം എടുത്തിട്ടില്ല. എന്‍റെ കാൽ പാലക്കാട് ഉണ്ടെന്ന് അഹങ്കരിക്കുകയാണ്. അങ്ങനെ ഞങ്ങളുടെ നേതൃത്വം ഒരു തീരുമാനമെടുത്ത് അറിയിച്ച് കഴിഞ്ഞാൽ രാഹുൽ പാലക്കാട് ആകാശത്ത് തലവെച്ച് കൊണ്ട് നടക്കേണ്ടി വരും. കാൽ മുഴുവൻ ആകാശത്തേക്ക് വരേണ്ടിവരും'- ഓമനക്കുട്ടൻ പറഞ്ഞു.
എന്നാൽ, കൊലവിളി പ്രസംഗത്തിനും മുദ്രാവാക്യത്തിനുമെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. എന്റെ തലയെടുക്കുമെന്ന് വെല്ലുവിളിച്ചവരോട്, ഞാൻ പാലക്കാട് ടൗണിലുണ്ട്, തലയെടുക്കുന്നവർ ഇങ്ങോട്ടുവാ, എടുത്ത് കാണിക്ക്. കാലുവെട്ടുമെന്ന് പറഞ്ഞില്ലെ, ആ കാല് ഉറപ്പിച്ച് തന്നെയാണ് ഇവിടെ നിൽക്കുന്നത്. എടുത്ത് കാണിക്ക്. എന്നെ ഖബറിൽ കൊണ്ടു കിടത്തിയാൽ, ആ കിടത്തുന്ന നിമിഷം വരെ, ജീവനറ്റ് പോകുന്ന നിമിഷം വരെ ബി.ജെ.പിക്കെതിരായി പോരാടും' എന്ന് രാഹുൽ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.