പാലക്കാട് സി.പി.ഐ നേതാവ് ബി.ജെ.പിയിൽ; പഞ്ചായത്ത് അംഗത്വം രാജിവെച്ചു
text_fieldsതച്ചമ്പാറ (പാലക്കാട്): സി.പി.ഐ ജില്ല കൗൺസിൽ അംഗവും തച്ചമ്പാറ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോർജ് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. ജോർജിനോട് അടുപ്പമുള്ള 11 പേരും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
സി.പി.ഐ ആക്കംചോല ബ്രാഞ്ച് സെക്രട്ടറി ടോമി പഴുക്കുടിയിൽ, മുതുകുർശ്ശി ബ്രാഞ്ച് സെക്രട്ടറി ശങ്കരനാരായണൻ, കിസാൻ സഭ കോങ്ങാട് മണ്ഡലം കമ്മിറ്റി അംഗം മോനി, സി.പി.ഐ പ്രവർത്തകൻ വാപ്പുട്ടി, കോൺഗ്രസ് പ്രവർത്തകൻ രാമൻകുട്ടി, സി.പി.എം പ്രവർത്തകൻ പാലക്കയം ഷാജി എന്നിവരടക്കം 11 പേരാണ് പാലക്കാട്ടെ ബി.ജെ.പി ആസ്ഥാനത്ത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനിൽനിന്ന് അംഗത്വം സ്വീകരിച്ചത്.
തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണനുമായുള്ള പടലപ്പിണക്കങ്ങളാണ് ജോർജിന്റെ പാർട്ടി മാറ്റത്തിന് വഴിയൊരുക്കിയത്. ജോർജിന്റെ നയങ്ങളെ സി.പി.ഐ പിന്തുണച്ചിരുന്നില്ല. വ്യാഴാഴ്ച രാവിലെയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് ജോർജ് രാജിക്കത്ത് കൈമാറിയത്. തുടർന്ന് പാലക്കാട് ജില്ല ആസ്ഥാനത്ത് എത്തി ബി.ജെ.പി അംഗത്വം സ്വീകരിക്കുകയായിരുന്നു.
ജോർജിന്റെ രാജിയോടെ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായി. 15 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ഏഴ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജോർജിന്റെ രാജിയോടെ ഇത് ആറായി. യു.ഡി.എഫിൽ കോൺഗ്രസിന് അഞ്ചും മുസ്ലിം ലീഗിന് ഒന്നും സീറ്റുണ്ട്. ഒരു അംഗം സ്വതന്ത്രനാണ്. സി.പി.എം പ്രതിനിധിയായ അഞ്ചാം വാർഡ് അംഗം പി.സി. ജോസഫിന്റെ നിര്യാണത്തോടെ വന്ന ഒഴിവിലേക്ക് ജൂലൈ 30നാണ് ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പിൽ സാഹചര്യം അനുകൂലമാക്കാനാണ് ജോർജിന്റെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.