ഇരട്ടക്കൊല: പൊലീസ് വലയത്തിൽ പാലക്കാട്, കനത്ത ജാഗ്രത
text_fieldsപാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളിൽ രണ്ട് ജീവനുകൾ പൊലിഞ്ഞ പാലക്കാട് ജില്ല കനത്ത പൊലീസ് ജാഗ്രതയിൽ. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സർവകക്ഷി യോഗം ചേരും.
മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. ബി.ജെ.പിയും എസ്.ഡി.
പി.ഐയും പങ്കെടുക്കും. പോപുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ പ്രസിഡന്‍റ് സുബൈറിനെയും ആർ.എസ്.എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെയും കൊലപ്പെടുത്തിയ കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സുബൈർ വധക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന നാലുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ആർ.എസ്.എസ് പ്രവർത്തകരായ ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരാണിത്. ഇവരിൽ രണ്ടുപേരുടെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തുമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ ഉച്ചക്ക് സൂചന നൽകിയിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. അറസ്റ്റ് തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് വിവരം.
കസ്റ്റഡിയിലുള്ള സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവർ എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈനെ എരട്ടക്കുളത്തുവെച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്. റിമാൻഡിലായിരുന്ന ഇവർ ഒരു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. കൊലപാതകത്തിന് ഉപയോഗിച്ച അൾട്ടോ കാർ വാടകക്ക് എടുത്ത എലപ്പുള്ളിയിലെ ബി.ജെ.പി പ്രവർത്തകനായ രമേശിനെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. വെള്ളിയാഴ്ച കൊല്ലപ്പെട്ട സുബൈറിന്റെ ശരീരത്തിൽ 50ലധികം വെട്ടുകളുണ്ട്. നാല് മണിക്കൂറോളമെടുത്താണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്. ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ വധിക്കാൻ എത്തിയ ബൈക്കുകളിൽ ഒന്നിന്‍റെ നമ്പറും ഉടമയേയും പൊലീസ് തിരിച്ചറിഞ്ഞു. ബൈക്ക് സ്ത്രീയുടെ പേരിലുള്ളതാണ്. ഇവർ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പാലക്കാട് നഗരത്തിലും സമീപ പഞ്ചായത്തുകളിലുമുള്ളവരാണ് പ്രതികൾ എന്നാണ് സൂചന.
രണ്ട് ബൈക്കിലും ഒരു ആക്ടീവ സ്കൂട്ടറിലും എത്തിയ ആറുപേർ ഏതാനും നിമിഷങ്ങൾക്കകം കൊല നടത്തി വന്നവഴിതന്നെ രക്ഷപ്പെടുകയായിരുന്നു. സ്ഥലം പരിചയമുള്ളവരാണ് പ്രതികളെന്ന് വ്യക്തമാണ്. എളുപ്പത്തിൽ കൊല നടത്താനാണ് മുൻ ആർ.എസ്.എസ് നേതാവിനെ പ്രതികൾ തിരഞ്ഞെടുത്തതെന്നും അനുമാനമുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങൾ വെച്ച് വാഹന നമ്പറുകളും പ്രതികളുടെ മുഖവും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. പോപുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി സുബൈറിന്‍റെ സുഹൃത്തുക്കളാണ് ശ്രീനിവാസനെ വധിച്ചതെന്ന് ടൗൺ നോർത്ത് പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിലുണ്ട്.
നഗരത്തിൽ ശ്രീനിവാസന്‍റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര നടന്നുവെങ്കിലും കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. തമിഴ്നാട് ആംഡ് പൊലീസ് ഉൾപ്പെടെ 1500ഓളം പൊലീസുകാരുടെ സംരക്ഷണ വലയത്തിലാണ് നഗരം. 20 വരെ നിരോധനാജ്ഞ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.