‘പാലത്തായി: കാലം നിങ്ങളെ കഴിവ് കെട്ടവനെന്നു തന്നെ വിളിക്കും’ മുഖ്യമന്ത്രിയുടെ എഫ്.ബി പേജിൽ പ്രതിഷേധപ്പെരുമഴ
text_fieldsതിരുവനന്തപുരം: പാലത്തായി പീഡന കേസിൽ പോക്സോ ഒഴിവാക്കിയതിനാൽ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതിനെതിരെ മുഖ്യമന്ത്രിയുടെ എഫ്.ബി പേജിൽ പ്രതിഷേധപ്പെരുമഴ. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഭരിക്കുന്ന ആഭ്യന്തരവകുപ്പിെൻറ കഴിവുകേടും സ്ഘ്പരിവാർ വിധേയത്വവുമാണ് ഇതിലൂടെ തെളിഞ്ഞതെന്നാണ് പ്രധാന വിമർശനം.
‘‘പരമാവധി വൈകി അറസ്റ്റ് ചെയ്യുക, ഏറ്റവും നേരത്തെ ജാമ്യത്തിന് വഴിയുണ്ടാക്കുക, ഇടത് പക്ഷ അനുഭാവി / പ്രവർത്തകരായ അലനും താഹക്കും പോലും കിട്ടാത്ത പ്രിവിലേജാണ് ഒരു കുഞ്ഞിെൻറ ദേഹത്ത് കൈ വെച്ച സംഘി നരാധമന് പിണറായി പോലീസ് നൽകുന്നത്. കാലം ഇതിനൊക്കെ പകരം ചോദിക്കുക തന്നെ ചെയ്യും.
പ്രതിഷേധങ്ങൾ കനക്കട്ടേ...’’ എന്നാണ് ഒരാൾ എഴുതിയത്. ‘‘ഒരു പെൺകുട്ടിക്ക് നേരെ ആക്രമണം നടന്നിട്ട് ആർജവത്തോടെ നടപടി എടുക്കാതെ, പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുകയും രക്ഷപ്പെടാൻ പഴുതുകളുണ്ടാക്കി കൊടുക്കുകയും ചെയ്ത ഈ സർക്കാരും കടന്നു പോകും.. കാലം നിങ്ങളെ കഴിവ് കെട്ടവനെന്നു തന്നെ വിളിക്കും..’’ എന്നും കമൻറിലുണ്ട്. ‘ജസ്റ്റിസ് ഫോർ പാലത്തായി’ എന്ന ഹാഷ്ടാഗും മുഖ്യമന്ത്രിയുടെ പോസ്റ്റുകൾക്ക് കീഴിൽ നിറഞ്ഞു.
‘‘കുഞ്ഞുങ്ങളെ മഹാമാരിക്ക് മാത്രമല്ല മഹാദുഷ്ടന്‍മാര്‍ക്കും വിട്ടുകൊടുക്കരുത്’’, ‘‘ലാൽസലാം സഖാവേ എന്ന് തന്നെയാണ് പാലത്തായിലെ പെൺകുട്ടിയുടെ അമ്മയും വിളിച്ചിരുന്നത്. ഇനി അവർ നിങ്ങളെ എന്ത് പേരിട്ടു വിളിക്കണം, പീഡക സംരക്ഷകനായ ആഭ്യന്തര മന്ത്രീ?’’, ‘‘സങ്കികളുടെ വോട്ടിനു വേണ്ടി പാലത്തായിയിലെ പിഞ്ചു കുഞ്ഞിന് നീതി നിഷേധിച്ച നരാധമൻ എന്ന് ചരിത്രം തങ്ങളെ വിശേഷിപ്പിക്കും’’, ‘‘വത്സൻ തില്ലങ്കേരിയെ പോലുള്ളവർ പോലീസിനെ നിയന്ത്രിക്കുന്ന നാട്ടിൽ ഒരു ആർ.എസ്.എസുകാരന് ജാമ്യം കിട്ടിയതിൽ എന്താണ് ഹേ അതിശയം..’’ തുടങ്ങി രൂക്ഷവിമർശനമാണ് ഭൂരിഭാഗവും.
പ്രതിക്കെതിരെ പോക്സോ വകുപ്പ് ഒഴിവാക്കി നിസ്സാര കുറ്റം ചുമത്തിയാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഇതേ തുടർന്നാണ് ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജന് തലശ്ശേരി ജില്ല കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഇയാളെ ആദ്യം അറസ്റ്റ് ചെയ്യാൻ തന്നെ പൊലീസ് മടികാണിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോഴാണ് അറസ്റ്റ് നടന്നത്.
എന്നാൽ, കുറ്റപത്രം സമർപ്പിക്കാനുള്ള അവസാന ദിവസമായ 90ാം ദിവസമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. നിരവധി സംഘടനകളുടെ രൂക്ഷപ്രതിഷേധത്തിന് ശേഷമാണ് േപാക്സോ ഒഴിവാക്കി നിസ്സാരവകുപ്പുകൾ മാത്രം ചേർത്ത് കുറ്റപത്രം നൽകിയത്. റിമാൻഡ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഇത്. താരതമ്യേന നിസാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് മാത്രമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയായിരുന്നു.
പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.