ഫലസ്തീൻ ഐക്യദാർഢ്യ റാലി: ഷൗക്കത്തിന് പിന്തുണയുമായി ശശി തരൂർ
text_fields തിരുവനന്തപുരം: ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിന് പാർട്ടി നേതൃത്വത്തിന്‍റെ വിലക്ക് നേരിടുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി പ്രവർത്തക സമിതി അംഗം ശശി തരൂർ. ഷൗക്കത്ത് എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്ന് തരൂർ പറഞ്ഞു. പിതാവിന്‍റെ പേരിലുള്ള ഫൗണ്ടേഷന്റെ കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നതിൽ തെറ്റില്ല. കോൺഗ്രസ് നിലപാട് തന്നെയാണ് ഷൗക്കത്ത് ഉയർത്തിപ്പിടിച്ചത്. മലപ്പുറം ജില്ല കൺവെൻഷനിൽ ഷൗക്കത്തിന് പങ്കെടുക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണ്. വിവാദം നീട്ടിക്കൊണ്ട് പോകരുതെന്നും അച്ചടക്ക സമിതി ഉടൻ തീരുമാനമെടുക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
കെ.പി.സി.സി വിലക്ക് ലംഘിച്ച് മലപ്പുറത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതില്‍ ആര്യാടന്‍ ഷൗക്കത്തിനെ കെ.പി.സി.സി ഒരാഴ്ചത്തേക്ക് കോണ്‍ഗ്രസ് പരിപാടികളിൽനിന്ന് വിലക്കിയിരുന്നു. വിഷയം അച്ചടക്കസമിതിക്ക് വിടുകയും ചെയ്തു. ഷൗക്കത്തിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ സമിതി എട്ടിന് വീണ്ടും യോഗം ചേരാനിരിക്കുകയാണ്.
കോൺഗ്രസ് ഫലസ്തീന് ഒപ്പമല്ലെന്നും അതിനാലാണ് ഷൗക്കത്തിനെതിരെ നടപടിയെടുക്കുന്നതെന്നും ആരോപിച്ച് സി.പി.എം രംഗത്തുവന്നതിന് പിന്നാലെ ഷൗക്കത്തിന് പിന്തുണയുമായി എ ഗ്രൂപ്പും കെ. മുരളീധരനും രംഗത്തുവന്നിരുന്നു. പിന്നാലെയാണ് ശശി തരൂരും കെ.പി.സി.സി നീക്കം തള്ളിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.