ചുമരുകള്‍ക്ക് നല്ല കാലം; എഴുത്തുകാർ സജീവം
text_fieldsമാനന്തവാടി: കോവിഡ് കാലം നാട്ടിലെ ചുവരുകൾക്കും എഴുത്തുകാർക്കും നല്ല കാലം. തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി ചുമരുകള്‍ അേന്വഷിച്ച് ഓട്ടത്തിലാണ് ജില്ലയിലെ സ്ഥാനാര്‍ഥികള്‍. തെരഞ്ഞെടുപ്പ് കാലത്ത് പഴയകാല പ്രതാപത്തിലേക്കു തിരിച്ചു വരുകയാണ് ചുമര്, ബാനര്‍ എഴുത്ത് തൊഴിൽ മേഖല. കോവിഡ് പ്രതിസന്ധിയില്‍ പലരും ഈ മേഖലയില്‍ നിന്നും പിന്മാറിയിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് എത്തിയതോടെ സജീവമാവുകയാണ് കലാകാരന്മാര്. ഒാരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഇന്ന് ചുമരെഴുത്ത് ഒരു ഓര്‍മയായി മാറുകയാണ്. ഫ്ലക്സുകളും പുതിയ അച്ചടി രീതികളും മേഖല കൈയടക്കി. പലരും നല്ല ബാനറുകളും കട്ടൗട്ടുകളും പുറത്തിറക്കുകയാണ്. ഫ്ലക്സ് നിരോധിച്ചെങ്കിലും തുണിയില്‍ പ്രിൻറിങ് തുടങ്ങിയിട്ടുണ്ട്.
ബാനറുകളും ചുമരെഴുത്തും എഴുതുന്ന കലാകാരന്മാർക്ക് ആഘാതമായി മാറിയത് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണമാണ്. ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന നൂറുകണക്കിന് കലാകാരന്മാര് ആറുമാസത്തോളം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വീട്ടില്‍ വെറുതെ ഇരിക്കുകയായിരുന്നു. എന്നാല്‍, പ്രചാരണം ചൂടുപിടിച്ചതോടെ ഈ മേഖലയും ഉണരുകയാണ്. ചുമരെഴുത്തുകള്‍ കൂടുതലായി കണ്ടുവരുന്നില്ലെങ്കിലും പഴയ രീതിയിലുള്ള ബാനറുകള്‍ സജീവമാണ്. കോവിഡും ലോക്ഡൗണും തകര്‍ത്ത ഈ മേഖല തെരഞ്ഞെടുപ്പ് കാലത്ത് സജീവമാവുകയാണ്. ദുരിതങ്ങളില്‍നിന്നും വിജയം നേടാം എന്ന പ്രതീക്ഷയിലാണ് കലാകാരന്മാര്.
എന്തിന് ചുമരുകള്‍, നാട്ടിന്‍പുറങ്ങളിലെ റോഡുകളും വൈദ്യുതിത്തൂണുകൾപോലും രാഷ്ട്രീയ ചിഹ്നങ്ങളുടെ ഇടത്താവളമായിക്കഴിഞ്ഞു. നഗര പ്രദേശങ്ങളില്‍ ചുറ്റുമതിലുള്ള വീടുകള്‍ ധാരാളമുണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ക്ക് എഴുതാന്‍ വിട്ടുകൊടുക്കാറില്ല പലരും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.