മദ്യപിക്കുന്നവരെ പാർട്ടിയിൽനിന്ന് പുറത്താക്കും, ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്നും മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തങ്ങളാരും ജീവിതത്തിൽ ഇന്നേ വരെ ഒരുതുള്ളി പോലും കുടിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ഞങ്ങളുടെ പാർട്ടി അംഗങ്ങൾക്ക് മദ്യപിക്കാൻ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർശനിക കാഴ്ചപ്പാടിൽ വളർന്നുവന്നവരാണ് ഞങ്ങൾ. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ അപ്പോൾ തന്നെ അവരെ പുറത്താക്കും’ -ഗോവിന്ദൻ പറഞ്ഞു.
കുട്ടികളിലെ അക്രമ വാസന വളർത്തുന്ന നിലയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു. ലഹരിയുടെ വിപണനവും ഉപയോഗവും കേരളത്തിലും സജീവമാകുന്നുണ്ട്. അതിന്റെ തെളിവുകളാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങൾ. അതിനെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിക്കണം. സർക്കാർ സംവിധാനം സ്കൂളുകളിൽ ഉൾപ്പടെ ഇടപെടൽ നടത്തും -അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് സി.പി.എമ്മിന് അംഗബലം കൂടിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കയ്യൂരിൽ നിന്നുള്ള പതാക ജാഥയും ദീപശിഖാ പ്രയാണവും തുടരുകയാണ്. ഈ മാസം അഞ്ചിന് വൈകിട്ട് കൊല്ലത്തെ പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും. ആറിന് പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി കർശനമാക്കും. കേരളത്തിൽ പാർട്ടിക്ക് നല്ല മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. 37517 അംഗങ്ങളുടെ വർധന ഉണ്ടായി. 38426 പാർട്ടി ബ്രാഞ്ചുകൾ കേരളത്തിലുണ്ട്. 3247 ബ്രാഞ്ചുകൾ വർധിച്ചു. 14 ജില്ലകളിലായി 210 ഏരിയ കമ്മിറ്റികളുമുണ്ടായി. വനിത അംഗങ്ങൾ കൂടി. 2597 വനിതാ ബ്രാഞ്ച് സെക്രട്ടറിമാരും 40 വനിതാ ലോക്കൽ സെക്രട്ടറിമാരുമുണ്ട്. അത് ഇനിയും ഉയരണം. 44 നിരീക്ഷകരും അതിഥികളും 486 പ്രതിനിധികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ സമ്മേളന പ്രതിനിധികൾ. അതിൽ 75 പ്രതിനിധികൾ സ്ത്രീകളാണ്. ഫാഷിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കാനുള്ള ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വലതുപക്ഷവും വർഗീയ ശക്തികളും ഇടതുപക്ഷത്തിന് എതിരെ ഒന്നിച്ചു. കേരളത്തിലെ പ്രതിപക്ഷത്തിന്റെ ശക്തി കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളാണ്. പ്രതിപക്ഷത്തിന്റെ ജോലി നിർവഹിക്കുന്ന മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധത ഇങ്ങനെ പ്രചരിപ്പിച്ചിട്ട് എന്ത് നേടുമെന്ന് ഗൗരവത്തോടെ ആലോചിക്കണം. ന്യായമായ കാര്യങ്ങൾ ന്യായമായി പ്രചരിപ്പിക്കണം -അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.