കേരള ജനസംഖ്യയിലെ 50 ശതമാനം പേരുടെ പിന്തുണയാർജിക്കുക ലക്ഷ്യം, തെറ്റുകൾ തിരുത്തും -എം.വി. ഗോവിന്ദൻ
text_fieldsകൊല്ലം: മൂന്നാം തവണയും സംസ്ഥാനഭരണം നിലനിർത്തലാണ് ലക്ഷ്യമെന്നും അതിനായി പാർട്ടിയെ പ്രാപ്തമാക്കുന്നതിനാകും സമ്മേളനത്തിന്റെ ഊന്നലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി സംസ്ഥാന സമ്മേളനം വ്യാഴാഴ്ച ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജനസംഖ്യയുടെ 50 ശതമാനം പേരുടെ പിന്തുണയാർജിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തന ശൈലിയാകും രൂപവത്കരിക്കുക. നവീകരണപ്രക്രിയയിലൂടെ പാർട്ടിയിലെ തെറ്റുകൾ തിരുത്തും. കേരളത്തിലെ പ്രധാന പ്രതിപക്ഷം മാധ്യമശൃംഖലയാണ്. കോൺഗ്രസിനെ നിലനിർത്തുന്നത് അവരാണ്. അത് മനസ്സിലാക്കിയാണ് പാർട്ടിയുടെ പ്രവർത്തനം.
കോൺഗ്രസ് ഒരു വശത്ത് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുകയും മറുവശത്ത് ജമാഅത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.ഐയുമായും മുസ്ലിം ലീഗുമായും ചേർന്ന് ന്യൂനപക്ഷ വർഗീയതയെയും താലോലിക്കുന്നു. സുരേഷ് ഗോപിയെ പാർലമെന്റിലെത്തിച്ചതും നിയമസഭയിൽ ആദ്യമായി ബി.ജെ.പിക്ക് സീറ്റുണ്ടാക്കിക്കൊടുത്തതും കോൺഗ്രസാണ്.
കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവരുടേത് പുതിയ ഫാഷിസമാണ്. ജനാധിപത്യ മൂല്യങ്ങൾ തകർത്ത് ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടനയാണ് അവർ ലക്ഷ്യമിടുന്നത്. അത് തടയേണ്ടതുണ്ട്. അതിദാരിദ്ര്യമില്ലാത്ത ആദ്യ സംസ്ഥാനമായി അടുത്ത നവംബറിൽ കേരളം പ്രഖ്യാപിക്കപ്പെടും. കെ-റെയിൽ അടക്കം പദ്ധതികൾ നടപ്പാക്കും. എന്നാൽ, കുട്ടികളിലടക്കം അക്രമവാസന വളരുന്നതായും ലഹരിയുടെ വിപണനം വർധിക്കുന്നതായും അടുത്തകാലത്ത് നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നു. അതിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും രംഗത്തുവരേണ്ടതുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസ്സ് എന്നത് കർശനമായി പാലിക്കും. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇത് ബാധകമാണോ എന്ന ചോദ്യത്തിന്, നിലവിൽ അദ്ദേഹത്തിന് ഇളവുണ്ടല്ലോ എന്നായിരുന്നു മറുപടി.
വിവിധ സ്ഥലങ്ങളിൽനിന്നുള്ള കൊടിമരം, പതാക, ദീപശിഖ ജാഥകൾ ബുധനാഴ്ച ആശ്രാമം മൈതാനിയിൽ സംഗമിച്ച് പതാക ഉയർത്തുന്നതോടെ, സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. വ്യാഴാഴ്ച രാവിലെ കൊല്ലം ടൗൺഹാളിൽ പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് സമാപനം കുറിച്ച് ഒമ്പതിന് വൈകീട്ട് ആശ്രാമം മൈതാനിയിൽ 25,000 ചുവപ്പ് സേനാംഗങ്ങളുടെ പരേഡും രണ്ടുലക്ഷം പേർ പങ്കെടുക്കുന്ന റാലിയും നടക്കും. പാർട്ടി ജില്ല സെക്രട്ടറി എസ്. സുദേവനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.