ഗർഭപാത്രം നീക്കുന്നതിനിടെ കുടലിന് മുറിവേറ്റ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പിഴവിൽ വീണ്ടും രോഗി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്.
ഗർഭപാത്രം നീക്കുന്നതിനായുള്ള ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റാണ് മരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. ഈ മാസം നാലിനാണ് വിലാസിനിയെ ഗർഭപാത്രം നീക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടന്നു. എന്നാൽ, ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റുവെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. തുന്നലിട്ടിട്ടുണ്ടെന്നും മറ്റുപ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർ അറിയിച്ചത്.
എട്ടാം തീയതി വാർഡിലേക്ക് മാറ്റുകയും അടുത്ത ദിവസം മുതൽ സാധാരണ ഭക്ഷണം നൽകാമെന്നും അറിച്ചു. സാധാരണ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ വയറുവേദന കൂടുകയും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു.
അണുബാധയുണ്ടെന്ന് അറിയിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്നാൽ, ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളാകുകയും ബുധനാഴ്ച പുലർച്ചെയോടെ മരിക്കുകയുമായിരുന്നു. സംഭവത്തിൽ ചികിത്സ പിഴവുണ്ടായിട്ടില്ലെന്നും സ്റ്റിച്ച് വേണ്ടവിധത്തിൽ ഫലിക്കാതെ പോയതാണ് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.