വീണ്ടും സ്ഥിരപ്പെടുത്തൽ: ടൂറിസം വകുപ്പിലെയും നിര്‍മിതി കേന്ദ്രയിലെയും 106 പേര്‍ക്ക് സ്ഥിരം നിയമനം
text_fieldsതിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും വിവിധ വകുപ്പുകളില്‍ താത്കാലിക്കാരെ സ്ഥിരപ്പെടുത്താന്‍ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ടൂറിസം വകുപ്പില്‍ 90 പേരും നിര്‍മ്മിതി കേന്ദ്രയില്‍ 16 പേരെയും സ്ഥിരപ്പെടുത്തും. ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടുന്ന കാര്യം മന്ത്രിസഭ പരിഗണിച്ചില്ല. സ്ഥിരപ്പെടുത്തുന്ന തസ്തിക പി.എസ്.സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
റാങ്ക് ഹോള്‍ഡേഴ്സിന്‍റേയും പ്രതിപക്ഷത്തിന്‍റെയും സമരം ശക്തമാകുമ്പോഴും കൂടുതല്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് മന്ത്രിസഭായോഗം എടുത്തത്. ടൂറിസം വകുപ്പിലെ വിവിധ സ്ഥലങ്ങളില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 90 പേരെ സ്ഥിരപ്പെടുത്തും. നിര്‍മ്മിത കേന്ദ്രത്തില്‍ പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 16 പേരെ സ്ഥിരപ്പെടുത്താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
ആരോഗ്യ വകുപ്പിലേയും മത്സ്യഫെഡിലേയും വനം വകുപ്പിലെയും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നു. ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരുന്നത് കൊണ്ട് പകുതി അജണ്ട മറ്റന്നാളത്തേക്ക് മാറ്റി. സ്ഥിരപ്പെടുത്തുന്ന തസ്തിക പി.എസ്.സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
പി.എസ്.സിക്ക് വിട്ട തസ്തികകളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ മന്ത്രിസഭയുടെ പരിഗണനയിലേക്ക് കൊണ്ട് വരരുതെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു തീരുമാനവും മന്ത്രിസഭയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനോ,പുതിയ തസ്തിക സൃഷ്ടിക്കാനോ ഉള്ള ചര്‍ച്ചകള്‍ യോഗത്തിലുണ്ടായില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.