പാറക്കൂട്ടങ്ങൾക്കിടയിൽ മകനെ തിരഞ്ഞ് എന്നും പെട്ടിമുടിയിലെത്തും ഷൺമുഖനാഥൻ
text_fieldsഷൺമുഖനാഥൻ
മൂന്നാർ: ദുരന്തം കഴിഞ്ഞ് ഒരുവർഷം തികയുേമ്പാഴും മകനെ തിരഞ്ഞ് ഷൺമുഖനാഥൻ ഇടക്ക് പെട്ടിമുടിയിലെത്തും. മൂന്നാറിൽനിന്ന് പെട്ടിമുടിയിലെ തെൻറ ചേട്ടെൻറ വീട്ടിലേക്ക് പോയ രണ്ട് മക്കളും ദുരന്തത്തിനിരയാകുകയായിരുന്നു. ഒരാളുടെ മൃതദേഹംപോലും ഇതുവരെ ലഭിച്ചിട്ടില്ല.
ഔദ്യോഗികമായ തിരച്ചിൽ സർക്കാർ അവസാനിപ്പിച്ച ശേഷവും ഇദ്ദേഹം പതിവായി ഇവിടെയെത്തിയിരുന്നു. തെൻറ മകനെ തിരഞ്ഞ് പാറക്കൂട്ടങ്ങൾക്കിടയിൽ നടക്കുന്ന ഷൺമുഖരാജൻ പെട്ടിമുടിക്കാരുടെ നീറുന്ന കാഴ്ചയാണ്. എന്നെങ്കിലും മകനെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇന്നും പിതാവിെൻറ ഈ തിരച്ചിൽ.
ഒാർമയിലിന്നും ഉള്ളുനീറിയ കാഴ്ചകൾ
മൂന്ന് ദിവസമായി പെയ്യുന്ന തോരാമഴയിൽ മൂന്നാർ പൊലീസ് അന്ന് കനത്ത ജാഗ്രതയിലായിരുന്നു. ആഗസ്റ്റ് ഏഴിന് രാവിലെ ആറരയോടെ കമ്പനി മാനേജറാണ് പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായെന്ന് ആദ്യം അറിയിച്ചത്. സാധാരണ മണ്ണിടിച്ചിൽ ആണെന്ന് കരുതി എസ്.െഎയെയും ആറ് പൊലീസുകാരെയും പെട്ടിമുടിയിലേക്ക് അയച്ചു. അരമണിക്കൂറിനുള്ളിൽ പാതിവഴിയിൽനിന്ന് എസ്.ഐ വിളിച്ചറിയിച്ചപ്പോഴാണ് ദുരന്തത്തിെൻറ വ്യാപ്തി മനസ്സിലായത്. മൂന്നാർ, ദേവികുളം പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്ത് എത്തി. എട്ടരയോടെ പെട്ടിമുടിയിൽ എത്തുേമ്പാൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. തേയിലക്കാടുകൾക്കും മലകൾക്കുമിടയിൽ ലയങ്ങൾ നിറഞ്ഞ മനോഹരമായ ഭൂപ്രദേശം കൂറ്റൻ പാറകളും വൻമരങ്ങളും ചളിവെള്ളവും നിറഞ്ഞുകിടക്കുന്നു.
![സുമേഷ് സുധാകരൻ സുമേഷ് സുധാകരൻ](https://www.madhyamam.com/h-upload/2021/08/06/1126305-pett-new.webp)
എങ്ങും തൊഴിലാളികളുടെ നിലവിളി മാത്രം. എവിടെ നിന്ന് തുടങ്ങണമെന്ന് പോലും അറിയാതെ മനസ്സ് മരവിച്ചുപോയി. കുന്നുകൂടിയ പാറകൾക്കിടയിലേക്ക് ആഴ്ന്നിറങ്ങുന്ന ചളിയിൽനിന്ന് എടുത്തുയർത്തിയ ശരീരം കൈമാറുേമ്പാൾ ഞെട്ടിപ്പോയി. ആ ശരീരത്തിന് തല ഇല്ലായിരുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മുതൽ വയോധികർ വരെയുള്ളവരുടെ മൃതദേഹം കണ്ടെടുത്ത അനുഭവങ്ങൾ ഉള്ളുനീറ്റുന്ന വേദനയായി നിറയുന്നു.
രക്ഷാപ്രവർത്തകർ ചളിയിൽനിന്ന് ഓരോ മൃതദേഹവും ഉയർത്തിയെടുക്കുമ്പോൾ ആളെ തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കുന്ന ഒരാളുണ്ടായിരുന്നു.ഒടുവിൽ ഒരു മൃതദേഹം പുറത്തെടുത്തപ്പോൾ അദ്ദേഹം ഒന്നും മിണ്ടുന്നില്ല. ചുറ്റും നിന്നവരോടൊക്കെ ചോദിച്ചെങ്കിലും മൗനമായിരുന്നു മറുപടി. സഹായിച്ച ആളോട് ചോദിക്കാനായി തിരിഞ്ഞപ്പോൾ, ''അത് എൻ മകൻ താൻ സാർ'' എന്ന് ഉറക്കെ നിലവിളിച്ച് ആ പിതാവ് തളർന്നുപോയി.
കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന അമ്മയുടെ മൃതദേഹം മണ്ണിനടിയിൽനിന്ന് എടുത്തത് മറക്കാനാകാത്ത ഓർമയാണ്. ഒരേ പുതപ്പിന് കീഴിൽ ഉറങ്ങുന്നവരെ വേർപെടുത്താൻ മനസ്സ് വന്നില്ല. ആ ദുരന്ത ഭൂമിയിൽ എല്ലാവരും കൈമെയ്യ് മറന്നാണ് പ്രവർത്തിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.