പിണറായി വിജയൻ ലൂയി പതിനാറാമൻ അല്ല; വീണ ഫ്രാൻസിലെ ഡോഫീനുമല്ല -ഡോ. ജെ. ദേവിക
text_fieldsതിരുവനന്തപുരം: ആശസമരത്തോട് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി നടത്തിയ പ്രതികരണത്തിന് മറുപടിയുമായി ഡോ. ജെ. ദേവിക. വിമോചന സമരത്തോട് ആശാ വർക്കർ സമരത്തെ ബേബി താരതമ്യം ചെയ്തത് വല്ലാത്ത പണിയായിപ്പോയെന്ന് ദേവിക പറയുന്നു. കേരളത്തിലെ അതിദാരിദ്ര സ്ത്രീകൾ നിങ്ങളുടെ വാതിൽക്കൽ വന്നു അഭയം ചോദിക്കുകയാണ്. നിങ്ങളെ അവരുടെ സാന്നിധ്യം ശല്യപ്പെടുത്തുന്നു. അവരെ നിങ്ങളുടെ പാറാവുകാർ നിരന്തരം വാക്കുകൾ കൊണ്ട് കല്ലെറിയുന്നു. ഇപ്പോഴിതാ താങ്കൾ സ്വന്തം ഭീതികളെ ആയുധമാക്കി ഉയർത്തിപ്പിടിച്ച് ആരോപിക്കുന്നു.
കേരളം 1789ലെ ഫ്രാൻസ് ഇനിയും ആയിട്ടില്ല, സഖാവേ. പാവങ്ങൾ അകം കേട്ടു നാറിയ രാജഭരണ സമാനമായ എന്തോ ഒന്നിൻറെ പടിവാതിൽക്കൽ തന്നെയാണ് നിൽക്കുന്നത്, ശരി. പക്ഷെ അവർ നിങ്ങളുടെ ശത്രുക്കൾ അല്ല, നിങ്ങളുടെ ജനങ്ങളാണ്. പിണറായി വിജയൻ ലൂയി പതിനാറാമൻ അല്ല. വീണ ഫ്രാൻസിലെ ഡോഫീൻ അല്ല. താങ്കൾ ലൂയിയോട് അന്നം തേടി വന്നവരെ പുച്ഛിച്ചു തള്ളിയ രാജകിങ്കരനോ കണ്ണുകാണാ പ്രമാണിയോ അല്ല.
സമരം ചെയ്യുന്നവർ നിങ്ങളുടെ സിംഹാസനം ആവശ്യപ്പെടുന്നില്ല. അവർ ചോദിക്കുന്നത് മാന്യജീവിതത്തിന് ഉതകുന്ന കൂലിയാണ്. ഭാവിയിലെ ഭയങ്കര ഇല്ലായ്മയിൽ നിന്ന് അല്പം ആശ്വാസമാണെന്നും ദേവിക കുറിച്ചു.
ദേവികയുടെ പ്രതികരണത്തിന്റെ പൂർണരൂപം
പ്രിയ ബേബിസഖാവെ
താങ്കളുടെ വിമോചന സമര ഭീതിയെ പറ്റി വായിച്ചു. കഷ്ടം, വിമോചന സമരത്തോട് ആശാ വർക്കർ സമരത്തെ താരതമ്യം ചെയ്തത് വല്ലാത്ത പണിയായിപ്പോയി. കേരള സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന, പാവങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു കടങ്ങളിലൂടെ വളരുന്ന, മുതലാളിത്തം മൂലം, ആളിക്കയറുന്ന വിലക്കയറ്റം മൂലം, നശിക്കുന്ന ആരോഗ്യം മൂലം, കൂടുതൽക്കൂടുതൽ വ്യക്തിവൽക്കരിക്കപ്പെടുന്ന സമൂഹം ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ മൂലം, കേരളത്തിലെ അതിദാരിദ്ര സ്ത്രീകൾ നിങ്ങളുടെ വാതിൽക്കൽ വന്നു അഭയം ചോദിക്കുന്നു. 'ഞങ്ങൾക്ക് അഭിമതരായ പാവങ്ങൾ അല്ല, പോകൂ !!' നിങ്ങളുടെ കൂട്ടരായ അധികാരികൾ ആക്രോശിക്കുന്നു!
അവർ പോകുന്നില്ല.
നിങ്ങളെ അവരുടെ സാന്നിധ്യം ശല്യപ്പെടുത്തുന്നു. അവരെ നിങ്ങളുടെ പാറാവുകാർ നിരന്തരം വാക്കുകൾ കൊണ്ട് കല്ലെറിയുന്നു.
അവർ പോകുന്നില്ല.
നിങ്ങളുടെ മന്ത്രിമാർ അവരെ ചർച്ച എന്ന് പറഞ്ഞ് പറ്റിച്ചു, അവരുടെ ആത്മാഭിമാനത്തെ കെടുത്താൻ നോക്കി, അവരുടെ ഉത്സാഹം ഇതോടെ കെടും എന്ന് വ്യാമോഹിച്ചു.
എന്നിട്ടും അവർ പോയില്ല.
ഇപ്പോഴിതാ താങ്കൾ സ്വന്തം ഭീതികളെ ആയുധമാക്കി ഉയർത്തിപ്പിടിച്ച് ആരോപിക്കുന്നു -- 'പാവങ്ങൾ കേരള സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുന്നു!'
കേരളം 1789ലെ ഫ്രാൻസ് ഇനിയും ആയിട്ടില്ല, സഖാവേ. പാവങ്ങൾ അകം കേട്ടു നാറിയ രാജഭരണ സമാനമായ എന്തോ ഒന്നിൻറെ പടിവാതിൽക്കൽ തന്നെയാണ് നിൽക്കുന്നത്, ശരി. പക്ഷെ അവർ നിങ്ങളുടെ ശത്രുക്കൾ അല്ല, നിങ്ങളുടെ ജനങ്ങളാണ്. പിണറായി വിജയൻ ലൂയി പതിനാറാമൻ അല്ല . വീണ ഫ്രാൻസിലെ ഡോഫീൻ അല്ല. താങ്കൾ ലൂയിയോട് അന്നം തേടി വന്നവരെ പുച്ഛിച്ചു തള്ളിയ രാജകിങ്കരനോ കണ്ണുകാണാ പ്രമാണിയോ അല്ല.
ദയവായി ഈ ഫ്രഞ്ചു വിപ്ലവഭീതിയുടെ ദുസ്വപ്നത്തിൽ നിന്ന് ഉണരൂ. വിമോചന സമരം ഇവിടുത്തെ വരേണ്യ വിഭാഗ ങ്ങളാണ് നടത്തിയത്. നിങ്ങളെ ഭരണത്തിൽ നിന്ന് ഇറക്കും എന്ന് പരസ്യമായി പറഞ്ഞു കൊണ്ടാണ് അവർ പുറപ്പെട്ടത്. വരേണ്യ സ്ത്രീകൾ അവരുടെ വരേണ്യ കുടുംബ സമുദായ താത്പര്യങ്ങളെ ആണ് തങ്ങളുടെ പ്രതിഷേധത്തിലൂടെ പിന്താങ്ങിയത്.
അന്ന് നിങ്ങൾക്കെതിരെ സംഘടിക്കപ്പെട്ട കടലോര ജനങ്ങളെ പോലെ അല്ല, ആശാവർക്കാർ മാരുടെ കുടുംബങ്ങൾ. ശീത സമര വ്യവഹാരങ്ങൾ സമാനമായ മുതലാളിത്ത - യാഥാസ്ഥിതിക വ്യവഹാരങ്ങളല്ല നിങ്ങളുടെ വിമർശകർ ഉന്നയിക്കുന്നത്.
മതി, ഈ ആത്മഹത്യാപരമായ, ദുസ്വപ്നം നിറഞ്ഞ, പിച്ചും പേയും പറയിക്കുന്ന ഈ ഉറക്കം.
സമരം ചെയ്യുന്നവർ നിങ്ങളുടെ സിംഹാസനം ആവശ്യപ്പെടുന്നില്ല. അവർ ചോദിക്കുന്നത് മാന്യജീവിതത്തിന് ഉതകുന്ന കൂലിയാണ്. ഭാവിയിലെ ഭയങ്കര ഇല്ലായ്മയിൽ നിന്ന് അല്പം ആശ്വാസമാണ്.
താങ്കൾ ഹിന്ദുസ്ഥാനി സംഗീതത്തിൻറെ ആരാധകനാണല്ലോ. ഓർക്കുന്നോ, അദ്ദേഹം അടിയന്തരാവസ്ഥാകാലത്ത് അധികാരികൾക്ക് മുമ്പിൽ പാടാൻ നിർബന്ധിതനായപ്പോൾ പാടിയ കൃതി? ജിസ് ഷെഹർ മേ ദയാധർമം നഹി... ? ആ കൃതി നിങ്ങളുടെ ഭരണത്തെ പറ്റി ആവാതിരിക്കട്ടെ.
ജെ. ദേവിക

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.