പാലത്തായി കേസ്; അതേക്കുറിച്ച് എനിക്കൊന്നും പറയാൻ കഴിയില്ലാലോ -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പാലത്തായി കേസിൽ കോടതി നടപടികൾ സ്വീകരിച്ചു വരികയാണെന്നും അതിനേകുറിച്ച് തനിക്കൊന്നും പറയാൻ കഴിയില്ലല്ലോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി നേതാവ് പ്രതിയായ ബാലികാ പീഡനകേസിെൻറ കുറ്റപത്രത്തിൽ പോക്സോ വകുപ്പ് പോലും ചേർക്കാത്തതിനാൽ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നു. ഇതുസബന്ധിച്ച് വൈകീട്ട് വാർത്താസമ്മേളനത്തിൽ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി.
‘‘പാലത്തായി കേസിെൻറ അന്വേഷണം നടന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കേസ് ചാർജ് ഷീറ്റ് ചെയ്തിട്ടുണ്ട്, ചാർജ് ഷീറ്റ് കഴിഞ്ഞപ്പോ അതുമായി ബന്ധപ്പെട്ട് കോടതി ഇപ്പോ നടപടികൾ സ്വീകരിച്ചു വരികയാണ്.
അതാണ് ഉള്ള സംഭവം. അതേക്കുറിച്ച് എനിക്കൊന്നും പറയാൻ കഴിയില്ലാലോ’’ -എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജനെതിരെ നിസ്സാര കുറ്റം ചുമത്തിയാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഇതേ തുടർന്ന് വ്യാഴാഴ്ച തലശ്ശേരി ജില്ല കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിൽ ഇയാളെ അറസ്റ്റ് ചെയ്യാൻ പോലും തുടക്കത്തിൽ പൊലീസ് മടികാണിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോഴാണ് പരാതി നൽകി ഒരുമാസത്തിന് ശേഷം അറസ്റ്റ് നടന്നത്.
അവസാന ദിവസമായ 90ാം ദിവസമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. നിരവധി സംഘടനകളുടെ രൂക്ഷപ്രതിഷേധത്തിന് ശേഷം ദുർപലമായ കുറ്റപത്രം നൽകുകയായിരുന്നു. റിമാൻഡ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഇത്. താരതമ്യേന നിസാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് മാത്രമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയായിരുന്നു.
പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതുസംബന്ധിച്ച് മജിസ്ട്രേറ്റ് മുമ്പാകെ കുട്ടി മൊഴി നൽകിയിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ പാനൂർ പൊയിലൂരിലെ ബന്ധുവീട്ടില്‍നിന്ന് പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.