സംഘ്പരിവാറിനെതിരെയുള്ള ചെറുത്തുനിൽപ്പിന് കരുത്ത് പകരുന്നതാണ് ഇഹ്സാൻ ജാഫരിയുടെ ജീവിതം -പിണറായി
text_fieldsകോഴിക്കോട്: ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ ഓർമദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സംഘ്പരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനിൽപ്പുകൾക്ക് കരുത്തു പകരുന്നതാണ് ഇഹ്സാൻ ജാഫരിയുടെ ജീവിതമെന്ന് പിണറായി വിജയന്‍ എഫ്.ബി പോസ്റ്റിൽ കുറിച്ചു. ഇഹ്സാൻ ജാഫരിക്കൊപ്പം അന്തരിച്ച സകിയ ജാഫരിക്കും പിണറായി സ്മരണാഞ്ജലി അർപ്പിച്ചു.
പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ ഇഹ്സാൻ ജാഫരിയുടെ ഓർമ്മദിനമാണ് ഇന്ന്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാർ എന്നും പയറ്റിയത്. 2002ൽ ഗുജറാത്തിൽ സംഭവിച്ചതും അതുതന്നെയായിരുന്നു. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘ്പരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എം.പിയായ ജാഫരിയുൾപ്പെടെ 69 പേരാണ് വെന്തുമരിച്ചത്.
2002 ഫെബ്രുവരി 28ന് കലാപകാരികൾ ഗുൽബർഗ് സൊസൈറ്റി കയ്യേറി ആക്രമിച്ചപ്പോഴാണ് ഇഹ്സാൻ ജാഫരിയുടെ വീട്ടിലേക്ക് പ്രദേശവാസികൾ അഭയം തേടിയെത്തിയത്. സഹായത്തിനായി ജാഫരി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും അവർ ചെറുവിരലനക്കിയില്ല. വംശഹത്യാക്കാലത്ത് ഗുജറാത്തിലരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് പിന്നീട് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്.
വംശഹത്യയ്ക്കു നേതൃത്വം നൽകിയവർക്കെതിരെ ഇഹ്സാൻ ജാഫരിയുടെ ജീവിത പങ്കാളി സാകിയ ജാഫരി നടത്തിയ നിയമപോരാട്ടം സമാനതകളില്ലാത്തതായിരുന്നു. കലാപകാരികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായുള്ള സാകിയയുടെ നിയമയുദ്ധം ഗുജറാത്തിലെ ഇരകൾക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നു. നീതിക്കായുള്ള 23 വർഷത്തെ ദീർഘസമരത്തിനു ശേഷം ഈ മാസം ആദ്യവാരമാണ് ആ പോരാളി മരണത്തിനു കീഴടങ്ങിയത്. ആ ഘട്ടത്തിലും അവർക്ക് നീതി ലഭ്യമായിട്ടില്ലായിരുന്നു.
സംഘ്പരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനിൽപ്പുകൾക്ക് കരുത്തുപകരുന്നതാണ് ഇഹ്സാന്റേയും സാകിയയുടേയും ജീവിതം. ഇഹ്സാൻ ജഫ്രിയുടെ ഓർമ്മദിനത്തിൽ ഇരുവരുടെയും പോരാട്ടവീര്യത്തിനു മുന്നിൽ സ്മരണാഞ്ജലികളർപ്പിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.