കേരളാ കോൺഗ്രസ്: കലാപം അടങ്ങുന്നില്ല; സമവായ നീക്കങ്ങൾ വിഫലം
text_fieldsകോട്ടയം: കേരള കോൺഗ്രസിൽ പിടിമുറുക്കാൻ ഇരുപക്ഷവും അരയും തലയും മുറുക്കി രംഗത്തിറങ്ങിയേതാടെ അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന താക്കീതുമായി ആക്ടിങ് ചെയർമാൻ പി.ജെ. ജോസഫ്. ഏകപക്ഷീയ നിലപാടുകൾ പാർട്ടിയെ ഭിന്നിപ്പിക്കുമെന്ന് ജോസഫിന് പരസ്യമുന്നറിയിപ്പുമായി ജോസ് കെ. മാണിയും രംഗത്തുവന്നതോടെ സ്ഥാനമാനങ്ങളെച്ചൊല്ലി കേരള കോൺഗ്രസിൽ ആരംഭിച്ച കലാപം നേർക്കുനേർ പോരാട്ടമായി. സംസ്ഥാന കമ്മിറ്റി അടിയന്തരമായി വിളിച്ച് ജനാധിപത്യപരമായി തീരുമാനം എടുക്കണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു. ഒരുമയോടെ മുന്നോട്ടു പോകാനുള്ള ഏകവഴി സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
തർക്കം തെരുവിലേക്കെന്നു വ്യക്തമാക്കി മാണി വിഭാഗം ശനിയാഴ്ച കോട്ടയത്ത് ജോസഫിെൻറ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രമുഖ നേതാക്കളുടെ അറിവോടെയായിരുന്നു ഇത്. കഴിഞ്ഞ ദിവസങ്ങളിൽ പാലായിലും തൊടുപുഴയിലും ചെറുതോണിയിലും കടുത്തുരുത്തിയിലും ചേരിതിരിഞ്ഞ് കോലം കത്തിച്ചിരുന്നു. വരുംദിവസങ്ങളിൽ സംഘർഷത്തിലേക്ക് നീങ്ങിയേക്കാമെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്.
താല്‍ക്കാലിക ചെയർമാൻ താനാണെന്ന് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയതിന് പിന്നാലെ പാർട്ടിയിൽ പിടിമുറുക്കാനാണ് ജോസഫിെൻറ നീക്കം. എന്നാൽ, അച്ചടക്ക നടപടി ഉണ്ടായാൽ പാർട്ടി എപ്പോൾ പിളർന്നുവെന്ന് മാത്രം നോക്കിയാൽ മതിയെന്നാണ് എതിർപക്ഷത്തിെൻറ മുന്നറിയിപ്പ്. ആദ്യം സമവായം, പിന്നീട് സംസ്ഥാന കമ്മിറ്റി എന്ന നിലപാടിലാണു ജോസഫ്. പ്രതിസന്ധി പരിഹരിക്കാൻ യു.ഡി.എഫ് നേതൃത്വം നടത്തുന്ന നീക്കങ്ങളും ഫലം കണ്ടിട്ടില്ല.
മുസ്ലിംലീഗ്-കോൺഗ്രസ് നേതൃത്വവും സമവായ നീക്കങ്ങളിൽ സജീവമാണ്. സഭ നേതൃത്വവും രംഗത്തുണ്ട്. എന്നാൽ, സ്ഥാനമാനങ്ങൾ വിട്ടുകൊടുത്തുകൊണ്ടുള്ള സമവായം വേണ്ടെന്ന നിലപാടിലാണ് ഇരുപക്ഷവും. മാണിയുടെ വിശ്വസ്തരായി നിന്നശേഷം ജോസഫ് പക്ഷത്തേക്കു ചാഞ്ഞ സീനിയർ നേതാക്കൾക്കെതിരെയും പ്രതിഷേധം ശക്തമാണ്. പലെരയും വഴിയിൽ തടയാനും നീക്കമുണ്ട്. ഈ മാസം ഒമ്പതിന് മുമ്പ് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കണമെന്നാണ് സ്പീക്കറുടെ നിർദേശം.
ജോസഫ് കത്ത് നൽകിയത് അറിഞ്ഞില്ല –ജോസ് കെ. മാണി
കോട്ടയം: കെ.എം. മാണി കഠിനാധ്വാനം ചെയ്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഏതെങ്കിലും തരത്തില്‍ ഛിന്നഭിന്നമായി പോകാന്‍ പാടില്ലെന്ന് ജോസ് കെ. മാണി എം.പി. ഐക്യത്തോടെ ഒരുമയോടെ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. എന്നാൽ, തെരെഞ്ഞടുപ്പ് കമീഷന് ജോസഫ് പക്ഷം കത്ത് നൽകിയതുപോലും മാധ്യമങ്ങളില്‍ വന്നപ്പോഴാണ് അറിയാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ താൽക്കാലിക ചെയർമാനെ നിയമിക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ടെന്ന വാദവുമായി സംഘടന സെക്രട്ടറിയായിരുന്ന ജോയ് എബ്രഹാം രംഗത്ത് എത്തി. ചെയർമാൻ മരിച്ചാൽ ജനറൽ സെക്രട്ടറി സ്ഥാനം പോകില്ലെന്നും തോമസ് ചാഴികാടന് മറുപടിയായി ജോയ് എബ്രഹാം പറഞ്ഞു. ചെയർമാൻ നോമിനേറ്റ് ചെയ്യുന്ന ജനറൽ സെക്രട്ടറി ചെയർമാൻ മാറിയാൽ മാറുമെന്ന ചാഴികാടെൻറ വാദവും അദ്ദേഹം തള്ളി. ചാഴികാടന് രാജാവിനേക്കാൾ വലിയ രാജഭക്തിയാണെന്നും ജോയ് പരിഹസിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.