Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ദിവ്യ എസ്. അയ്യർക്ക്...

‘ദിവ്യ എസ്. അയ്യർക്ക് സൈകോഫാൻസി, നന്മ സെലക്ടീവായി കാണുന്നത് ഒരുതരം കണ്ണ് രോഗം’; രൂക്ഷ വിമർശനവുമായി പി.ജെ. കുര്യൻ

text_fields
bookmark_border
Divya S Iyer, PJ Kurien
cancel

പത്തനംതിട്ട: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തി ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യർക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ദിവ്യക്ക് സൈകോ ഫാൻസിയാണെന്നും അധികാരത്തിലിരിക്കുന്നവരെ പ്രീതിപ്പെടുത്താനായാണ് രാഗേഷിനെ പുകഴ്ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതെന്നും കുര്യൻ വ്യക്തമാക്കി.

വിമർശിക്കുമ്പോൾ ദിവ്യ എസ്. അയ്യർ ധാർഷ്ട്യം കാണിക്കുന്നു. ഭരണപക്ഷത്തിന്‍റെ ആളായി മുദ്രകുത്തപ്പെട്ടാൽ കിട്ടുന്ന ഗുണം പ്രതീക്ഷിച്ചാണോ ദിവ്യയുടെ പോസ്റ്റ് എന്ന് പി.ജെ. കുര്യൻ ചോദിച്ചു. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ എന്ന നിലയിൽ പരിമിതികളുണ്ട്. ദിവ്യയുടെ അഭിപ്രായം ഒരു പൊതുയിടത്തിലാക്കി. അതിനർഥം വിമർശന വിധേയമാണെന്നാണ്. വിമർശിക്കുന്നവരെ കുറിച്ച് പറഞ്ഞിട്ടുള്ളത് ചിലമ്പുകയും പുലമ്പുകയുമാണെന്ന്. അത് ധാർഷ്ട്യത്തിന്‍റെ ഭാഷല്ലേ?.

കുടുംബത്തിലെ അംഗത്തെയാണ് പ്രശംസിച്ചതെന്ന് ദിവ്യ പറയുന്നു. അപ്പോൾ ഏതാണ് കുടുംബം. ഭരണ വർഗമാണോ കുടുംബം. എന്തൊരു വികലമായ കാഴ്ചപ്പാടാണിത്. വ്യക്തിപരമായ വിധേയത്വം പാടില്ല. ഇത് സൈകോ ഫാൻസിയാണ്. അധികാരത്തിൽ ഇരിക്കുന്നവരെ പ്രീതിപ്പെടുത്താനായാണ് പുകഴ്ത്തിയത്. അതിനായി പല തവണ പറഞ്ഞു. ഇപ്പോൾ അധികാരത്തിലിരിക്കുന്നവർ അവരെ ചേർത്തുപിടിച്ച് സംസാരിക്കുന്നു. അതിൽ ഒരു വിഭജനം ഉണ്ടായിരിക്കുന്നു.

ഭരണപക്ഷത്തിന്‍റെയോ ഇടതുപക്ഷത്തിന്‍റെയോ ആളായി അവർ മുദ്രകുത്തപ്പെട്ടു. അതിന് അവർക്ക് ചില നേട്ടം ലഭിക്കും. ആ നേട്ടം കണ്ടുകൊണ്ടാണോ ഇത് ചെയ്തതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഒരിക്കലും അത്തരം നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു. നന്മ സെലക്ടീവായി കാണുന്നത് ഒരുതരം കണ്ണ് രോഗമാണെന്നും പി.ജെ. കുര്യൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായതിന് പിന്നാലെയാണ് ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാമിൽ രാഗേഷിനെ പുകഴ്ത്തി പോസ്റ്റിട്ടത്. 'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആർ കവചം! ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' -എന്നതായിരുന്നു വിപ്ലവ ഗാനത്തിന്‍റെ പശ്ചാത്തലത്തിൽ ദിവ്യ പങ്കുവെച്ച പോസ്റ്റ്.

ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ദിവ്യയെ രൂക്ഷമായി വിമർശിച്ച് കെ. മുരളീധരൻ, വി.എം. സുധീരൻ, യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ അടക്കം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പിണറായി വിജയന് പാദസേവ ചെയ്യുന്ന മഹതിയാണ് ദിവ്യ എന്നാണ് മുരളീധരൻ കുറ്റപ്പെടുത്തിയത്. ദിവ്യക്ക് ഔചിത്യമില്ലെന്നും ഔചിത്യമില്ലെങ്കില്‍ പിന്നെ എന്തുപറയാനാണെന്നും വി.എം. സുധീരനും പ്രതികരിച്ചു.

കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിന് പിന്നാലെ വീണ്ടും വിമർശനവുമായി ദിവ്യ രംഗത്തെത്തി. 'മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും പുലമ്പുന്നതും കേൾക്കുന്നുണ്ട്. എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവു അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവു ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്. ഇനിയും തുടരും. ഏവരോടും, സസ്നേഹം -ദിവ്യ വ്യക്തമാക്കി.

വിവാദത്തിൽ ദിവ്യയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും രംഗത്തു വന്നിരുന്നു. ദിവ്യക്കെതിരെയുള്ള കോൺഗ്രസ് നേതാക്കളുടെ പരാമർശം അങ്ങേയറ്റം അപക്വമായ മനസ്സുകളുടെ ജൽപനമായി മാത്രമേ കാണേണ്ടതുള്ളൂവെന്നാണ് പിണറായി പറഞ്ഞത്.

കെ.കെ. രാഗേഷിനെ പുകഴ്ത്തി ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ദിവ്യ എസ്. അയ്യർക്കെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡന്‍റ് വിജിൽ മോഹനും റവലൂഷനറി യൂത്ത് ഫ്രണ്ട് തൃശൂർ ജില്ല സെക്രട്ടറി ആസാദ് കാശ്മീരിയും പരാതി നൽകിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിയത്. ഐ.എ.എസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട 1968ലെ പെരുമാറ്റച്ചട്ടം അഞ്ചിന് എതിരാണ് ദിവ്യയുടെ നടപടിയെന്നും സർവിസ് ചട്ടലംഘനത്തിന്​ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Divya S Iyerpj kurienCongressKK Ragesh
News Summary - P.J. Kurien criticise to Divya S. Iyer
Next Story