കോഴിക്കോട് കേന്ദ്രീകരിച്ച് മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിത ശ്രമം -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിത ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിജയ യാത്രക്ക് വടകരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
ബംഗളൂരുവിൽ നടന്ന പോപ്പുലർ ഫ്രണ്ടിന്‍റെ സമ്മേളനത്തിലാണ് സംസ്ഥാന അജണ്ട ശക്തമാക്കാൻ തീരുമാനമുണ്ടായതെന്ന് സുരേന്ദ്രൻ ആരോപിച്ചു. എസ്.കെ.എസ്.എസ്.എഫ് നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചതും മുസ്ലിംലീഗിന്റെ ഒത്താശ അതിനുള്ളതും അങ്ങേയറ്റം അപകടകരമാണ്.
കേരളം ഒരു അഗ്നിപർവതത്തിന് മുകളിലാണ്. 1921ൽ മലപ്പുറത്ത് സംഭവിച്ചത് കേരളം മുഴുവൻ ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് മതതീവ്രവാദികൾ. വടകര പുതുപ്പണത്ത് നിന്നു പോലും യു.പിയിൽ ആക്രമണം നടത്താൻ ഭീകരവാദികൾ പോവുന്നു. ലൗ ജിഹാദ് നടത്തി പാവപ്പെട്ട പെൺകുട്ടികളെ സിറിയയിലേക്ക് എത്തിക്കുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിനാണെന്ന് ഉറപ്പാണ്. അവർ നാളെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറയും. കോൺഗ്രസിലെ ഒരു ഹിന്ദു നേതാവിനും ഇനി രക്ഷയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസിൽ ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയുമാണ്. മലപ്പുറത്തിന് പുറമെ പല മണ്ഡലങ്ങളും ഒരു പ്രത്യേക മതവിഭാഗത്തിനുള്ള റിസർവേഷനാക്കി മാറ്റുകയാക്കുകയാണ് ലീഗ്.
ശബരിമലയെ തകർക്കാൻ ശ്രമിച്ച ഇടതുപക്ഷത്തിന്‍റെ ഹീനമായ പരിശ്രമത്തിന് തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടും. സി.പി.എമ്മിന്‍റെ ഗതികേടാണ് വിജയരാഘവന്‍റെ മലക്കം മറിച്ചിലെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.