പ്ലസ് വൺ പരീക്ഷ: പിങ്ക് കലർന്ന ചുവപ്പ് ചോദ്യപേപ്പറിനെതിരെ അധ്യാപക സംഘടനകൾ
text_fieldsതിരുവനന്തപുരം: ഇന്നാരംഭിച്ച പ്ലസ് വൺ പരീക്ഷയിൽ പിങ്ക് കലർന്ന ചുവപ്പ് ചോദ്യപേപ്പർ നൽകിയതിനെതിരെ അധ്യാപക സംഘടനകൾ. പരീക്ഷകൾക്ക് ആദ്യമായി പിങ്ക് കലർന്ന ചുവപ്പ് നിറത്തിലുള്ള ചോദ്യപേപ്പർ അച്ചടിക്കുന്നതിന് അക്കാദമികപരമായ തീരുമാനങ്ങളുണ്ടോയെന്നും, അതുണ്ടെങ്കിൽ എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യപേപ്പറുകൾ കളറിൽ പ്രിന്റ് ചെയ്തതെന്നും വ്യക്തമാക്കണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൽ ജലീൽ ആവശ്യപ്പെട്ടു. രണ്ടര മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള പരീക്ഷകൾക്ക് കളർ ചോദ്യപേപ്പറുകൾ പ്രിന്റ് ചെയ്യാൻ സംസ്ഥാന ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ഫ്ലൂറസന്റ് റിഫ്ലക്ഷൻ പ്രതീതി സൃഷ്ടിക്കുന്ന ചോദ്യപേപ്പറുകൾ കുട്ടികളുടെ കണ്ണുകൾക്ക് പ്രശ്നമുണ്ടാക്കാനിടയായിട്ടുണ്ടെന്നും കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കി ഹയർ സെക്കൻഡറി മേഖല കലുഷിതമാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാത്തരം വിദ്യാർഥികളെയും പരിഗണിച്ച് ചോദ്യ പേപ്പർ കറുത്ത കളറിൽ തന്നെ പ്രിന്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് തുടങ്ങിയ പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പറാണ് കറുപ്പ് മഷിക്ക് പകരം പിങ്ക് കലർന്ന ചുവപ്പ് നിറത്തിൽ അച്ചടിച്ചുവന്നത്. സാധാരണ വെള്ള പേപ്പറിൽ കറുത്ത മഷിയിൽ അച്ചടിച്ചുവരുന്ന ചോദ്യപേപ്പറിലാണ് ഇത്തവണ ചുവപ്പിന്‍റെ ‘അധിനിവേശം’.
എന്നാൽ, ഒരേസമയം ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ നടക്കുന്നതിനാൽ മാറി വിതരണം ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പ്ലസ് വൺ ചോദ്യങ്ങളുടെ നിറം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു പറഞ്ഞു. പ്ലസ് ടു ചോദ്യങ്ങൾ കറുത്ത മഷിയിൽ തന്നെയാണ് അച്ചടിച്ചുനൽകിയത്. എന്നാൽ, മുൻവർഷങ്ങളിലും ഒരേസമയം ഒന്നും രണ്ടും വർഷ പരീക്ഷകൾ നടന്നപ്പോൾ ഉണ്ടാകാത്ത പ്രശ്നത്തിന്‍റെ പേരിൽ ഇപ്പോൾ ചോദ്യങ്ങളുടെ നിറം മാറ്റിയതിന് ന്യായീകരണമില്ലെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ പറയുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.