കേരളത്തിലെ യുവാക്കൾ രണ്ട് ആശയഗതികളുടെ തടവറയിൽപെട്ടിരിക്കുന്നു -പ്രധാനമന്ത്രി
text_fieldsകൊച്ചി: ജാതി-മത-സമുദായ വേലിക്കെട്ടുകൾ ലംഘിച്ചുള്ള പിന്തുണ കേരളത്തിൽനിന്ന് ബി.ജെ.പിക്ക് ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ഗോവയുമൊക്കെ മാതൃകയാക്കി കേരളവും മുന്നേറും. രാജ്യം ശരിയായ ദിശയിൽ പോകുമ്പോൾ കേരളവും അതിൽ പങ്കാളികളാകേണ്ടതുണ്ട്. ‘യുവം 2023 ’ എന്ന പേരിൽ ബി.ജെ.പി സംഘടിപ്പിച്ച യൂത്ത് കോൺക്ലേവ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ യുവാക്കൾക്ക് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അവർ രണ്ട് ആശയഗതികളുടെ തടവറയിൽപെട്ടിരിക്കുകയാണ്. ഒരു കൂട്ടർ പാർട്ടി താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ വേറൊരു കൂട്ടർ കുടുംബതാൽപര്യത്തിനാണ് പ്രാധാന്യം നൽകുന്നത്. കേരളത്തിലെ ചെറുപ്പക്കാരെ അവർ കുരുതികൊടുക്കുകയാണ്. കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കുകയാണ് ഇരുകൂട്ടരും. ഈ രണ്ട് ആശയഗതികളെയും പരാജയപ്പെടുത്തേണ്ടത് കേരളത്തിന്‍റെ പുരോഗതിക്ക് അനിവാര്യമാണ്.
കേന്ദ്ര സർക്കാർ ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കാൻ രാപ്പകലില്ലാതെ പ്രവർത്തിക്കുമ്പോൾ ചിലർ സ്വർണക്കടത്തിനായാണ് അധ്വാനിക്കുന്നത്. രാജ്യത്തെ മുൻകാല സർക്കാറുകൾ കുംഭകോണങ്ങളാലാണ് അറിയപ്പെട്ടിരുന്നത്. അവരുടെ സംഭാവനകളും കുംഭകോണങ്ങളാണ്. എന്നാൽ, സാധാരണക്കാരെ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്.
കേരളത്തിലെ യുവജനങ്ങൾ പൊതുവെ അന്താരാഷ്ട്രതലത്തിലുള്ള പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുന്നവരാണ്. ഇക്കാര്യത്തിൽ ബി.ജെ.പിയും കേരള യുവാക്കളും ഒരേ കാഴ്ചപ്പാട് പങ്കുവെക്കുന്നവരാണ്. ഈ ചെറുപ്പക്കാർ ഡിജിറ്റൽ ഇന്ത്യക്ക് നേതൃത്വം നൽകാൻ മുന്നോട്ടുവരണം. വരാനുള്ള 25 വർഷം ഭാരതത്തിന്‍റെ പുതുനിർമാണത്തിനുള്ള പ്രവർത്തന കാലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരുകാലത്ത് ഇന്ത്യ ഏറ്റവും ദുർബല സമ്പദ്ഘടനയിലായിരുന്നെങ്കിൽ ഇന്ന് ശക്തമായ സമ്പദ്ഘടനയിലേക്ക് കുതിച്ചു. ഇത് സാധ്യമായത് യുവാക്കളിലൂടെയാണ്. അവരിൽ തന്നെയാണ് ഇനിയുള്ള പ്രതീക്ഷയും. ഇത്തരത്തിൽ രാജ്യം പുരോഗതിയിലേക്ക് മുന്നേറുമ്പോൾ കേരളവും അതിൽ പങ്കാളികളാകേണ്ടത് പ്രധാനമാണ്. നിങ്ങൾ നയിക്കൂ ഞാൻ ഒപ്പം എന്നുപറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പ്രസംഗം പരിഭാഷപ്പെടുത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കൊച്ചിയിൽ വിമാനമിറങ്ങിയ മോദി ഷോയിൽ പങ്കെടുത്തശേഷമാണ് യുവം കോൺക്ലേവ് വേദിയിലെത്തിയത്. കേരളീയ വേഷത്തിലാണ് മോദിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.