പോക്സോ: ആദിവാസി യുവാവിനെ വെറുതെവിട്ടു
text_fieldsകൽപറ്റ: ആചാര പ്രകാരം വിവാഹം കഴിച്ചതിന് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം (പോക്സോ) പ്രകാരം അറസ്റ്റിലായ ആദിവാസി യുവാവിനെ വെറുതെവിട്ടു. മുത്തങ്ങ തകരപ്പാടി കോളനിയിലെ സുരേഷിനെയാണ് കൽപറ്റ പോക്സോ കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ വെറുതെവിട്ടത്.
ഉൗരാളി സമുദായത്തിൽപെട്ട സുരേഷിനെതിരെ 2015ലാണ് പൊലീസ് കേസെടുത്തത്. 2016ൽ അറസ്റ്റ് രേഖപ്പെടുത്തി. 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത ഭാര്യ രാഗിണിക്കൊപ്പം കഴിഞ്ഞതാണ് സുരേഷിന് വിനയായത്. ജാമ്യത്തിലിറങ്ങിയ സുരേഷിനെ പിന്നീട് പൊലീസ് പിടികൂടുന്നത് കൊട്ടിയൂർ പീഡനവുമായി ബന്ധപ്പെട്ട് മുൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഫാ. ജോസഫ് തോമസ് തേരകം പോക്സോ കേസിൽ കുടുങ്ങിയ സമയത്താണ്. എന്നാൽ, ഇക്കാലയളവിൽ രാഗിണിക്ക് 18 വയസ്സ് തികഞ്ഞതിനെ തുടർന്ന് സുരേഷ് നിയമപരമായിത്തന്നെ അവരെ വിവാഹം െചയ്തിരുന്നു.
കഴിഞ്ഞ ഒരു മാസത്തിലേറെയായി കൽപറ്റ പോക്സോ കോടതിയിൽ നടന്ന വിചാരണയിലാണ് തെളിവില്ലെന്ന് കണ്ട് സുരേഷിനെ വെറുതെവിട്ടത്. തങ്ങൾ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചുവരുകയാെണന്ന് ഭാര്യ നൽകിയ മൊഴിയാണ് കോടതി പ്രധാനമായും പരിഗണനയിലെടുത്തത്.
ഫെബ്രുവരി അവസാനം മുതൽ വൈത്തിരി സബ് ജയിലിലായിരുന്ന സുരേഷിെൻറ സഹായത്തിന്, ആദിവാസി വിവാഹങ്ങളിൽ പോക്സോ ചാർത്തുന്നതിനെതിരായ സമരസമിതിയും ലോക് ജനശക്തി പാർട്ടിയുമൊക്കെ രംഗത്തുണ്ടായിരുന്നു. സുരേഷിനുവേണ്ടി അഡ്വ. പി.എം. സുമേഷ് ഹാജരായി.
ലോക് ജനശക്തി ജില്ല നേതാക്കളായ കെ.കെ. വാസുദേവൻ, അയ്യൂബ് ഖാൻ പാലച്ചാൽ, സതീശൻ എന്നിവർ സുരേഷിനെ ജയിലിൽനിന്ന് കോളനിയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.