വിൻസെന്‍റ് എം.എൽ.എ ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: ലൈംഗികാരോപണ കേസിൽ അറസ്റ്റിലായ കോവളം എം.എൽ.എ എം. വിൻസന്‍റിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. നെയ്യാറ്റിൻകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. എം.എൽ.എയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
അറസ്റ്റിന് ശേഷം വന്ന വെളിപ്പെടുത്തലുകളും ശാസ്ത്രീയ പരിശോധനകളും പൂര്‍ത്തിയാക്കുന്നതിന് എം.എൽ.എയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഒരു ദിവസം മാത്രമാണ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചത്. പീഡനം നടന്നുവെന്ന് വീട്ടമ്മ മൊഴി നല്‍കിയ വീട്ടിലും കടയിലും എത്തിച്ച് വിന്‍സൻറിനെ എത്തിച്ച് തെളിവെടുക്കും.
അതേസമയം, എം.എൽ.എയെ നാടുനീളെ കൊണ്ടുനടന്ന് അപമാനിക്കാനാണെന്ന് വിൻസെന്‍റിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോൾ എം.എൽ.എക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന്‍റെ രേഖകൾ പൊലീസ് ലഭ്യമാക്കിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്ത് കൊണ്ടു രേഖകൾ ഹാജരാക്കിയില്ലെന്ന് പൊലീസിനോട് ചോദിച്ച കോടതി ബന്ധപ്പെട്ട രേഖകൾ നൽകണമെന്ന് നിർദേശിച്ചു.
വിൻസെന്‍റിനു ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടു. വീട്ടമ്മയുടെ കടയിലും വീട്ടിലും എത്തി എം.എൽ.എ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനാൽ പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെയും മറ്റും സ്വാധീനിച്ചു കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.