സേനയിൽ പിരിമുറുക്കം
text_fieldsതിരുവനന്തപുരം: ജോലിഭാരവും മനോസമ്മർദവും കാരണമുള്ള ആത്മഹത്യകൾക്ക് പിന്നാലെ പൊലീസിൽ വകുപ്പുമാറ്റവും ദീർഘാവധിയും സ്വയംവിരമിക്കലും കൂടുന്നു. 200ൽ അധികം പൊലീസുകാർ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയതോടെ, അപേക്ഷ പരിഗണിക്കുന്നത് നിർത്തിവെക്കാൻ ആഭ്യന്തരവകുപ്പ് നിർദേശിച്ചിരിക്കുകയാണ്. അതോടെ, പലരും തസ്തികമാറ്റത്തിനപക്ഷിക്കുകയും ദീർഘാവധിയിൽ പ്രവേശിക്കുകയുമാണ്.
കോഴിക്കോട് റൂറലിൽ എടച്ചേരി സ്റ്റേഷനിൽ എസ്.ഐ ആയിരുന്ന ആറ്റിങ്ങൽ സ്വദേശി വി.കെ. കിരൺ ജൂൺ ഒന്നു മുതൽ തിരുവനന്തപുരം എസ്.എ.പിയിലെ ഹവിൽദാർ തസ്തിക തെരഞ്ഞെടുത്തു. തൃശൂർ റൂറൽ വിജിലൻസിൽ എസ്.ഐ ആയിരുന്ന മുഹമ്മദ് ഷിഹാബ് കെ. കുട്ടശ്ശേരി അതേവകുപ്പിലെ സീനിയർ ക്ലർക്കായി തസ്തിക മാറിയത് ജൂൺ അഞ്ചിന്. അഗ്നി രക്ഷാസേനയിൽനിന്നും പൊലീസിലെത്തിയ ചിലർ ദീർഘാവധിയെടുത്ത് ഒരു വർഷത്തിനു ശേഷം വീണ്ടും അഗ്നി രക്ഷാസേനയിൽ ചേരാൻ ശ്രമിക്കുകയാണ്.
ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. ഇത്തരം മരണങ്ങളെ ‘കുടുംബ പ്രശ്നങ്ങൾ‘ എന്ന ഒറ്റവാക്കിലൊതുക്കി ലഘൂകരിക്കുകയാണ് അധികൃതർ. ഒരു പൊലീസ് സ്റ്റേഷൻ സാധാരണ ഗതിയിൽ പ്രവർത്തിക്കാൻ 118 പേർ വേണ്ട സ്ഥാനത്ത് ശരാശരി 44 പൊലീസുകാരാണുള്ളത്. ആറുദിവസം ജോലി ചെയ്താൽ ഏഴാം ദിവസം ഡേ ഓഫ് പോലും കിട്ടാത്ത അവസ്ഥയുമുണ്ട്. ദിവസം എട്ടു മണിക്കൂർ ഡ്യൂട്ടി എന്നതും ജലരേഖ!
18,229 അധിക തസ്തികകൾ വേണമെന്ന് 2017ൽ ഡി.ജി.പി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. തിരുവനന്തപുരത്ത് 2700 തസ്തികകളാണ് സൃഷ്ടിക്കേണ്ടത്. ഏഴുവർഷമായിട്ടും ഇതിൽ നടപടിയില്ല. ഏഴുവർഷത്തിനിടെ ബറ്റാലിയനുകളിലടക്കം 7000 തസ്തികകൾ കൂട്ടിയെങ്കിലും സ്റ്റേഷനുകൾക്ക് ഗുണമില്ല. രാഷ്ട്രീയ സ്വാധീനമുള്ള 6000 ത്തിലേറെ പേരാണ് സ്റ്റേഷനുകളിലെ ജോലിയിൽനിന്നൊഴിഞ്ഞ് ഉന്നത ഉദ്യോഗസ്ഥർക്കൊപ്പവും വി.ഐ.പികൾക്കൊപ്പവും സ്പെഷൽ യൂനിറ്റുകളിലും ജോലിചെയ്യുന്നത്. വിരമിച്ച ഉദ്യോഗസ്ഥർക്കുപോലും സുരക്ഷക്ക് പൊലീസുണ്ട്. 400 പൗരന്മാർക്ക് ഒരു പൊലീസുകാരൻ എന്നാണ് അന്താരാഷ്ട്ര നിലവാരമെങ്കിൽ കേരളത്തിലത് 656 പേർക്ക് ഒന്ന് എന്നാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.