നോട്ടീസ് നൽകി വിളിച്ചു വരുത്താനുള്ള അധികാരം പൊലീസ് ആയുധമാക്കരുത് -ഹൈകോടതി
text_fieldsകൊച്ചി: കേസന്വേഷണത്തിന്‍റെ ഭാഗമായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചുവരുത്താൻ പൊലീസിനുള്ള അധികാരം ദുരുപയോഗം ചെയ്യാനാവില്ലെന്ന് ഹൈകോടതി. പൊലീസിന്‍റെ അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റാനുള്ളതല്ല. പൊലീസിനുള്ള അധികാരം ദുർവിനിയോഗം ചെയ്യപ്പെടുന്നത് തടയാനും വകുപ്പുകളുമുണ്ടെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകന് നോട്ടീസ് നൽകിയ ഞാറക്കൽ പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരായ ഹരജി തീർപ്പാക്കിയുള്ള ഉത്തരവിലാണ് സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം. മാർച്ച് 20ന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്ന് അഭിഭാഷകൻ കെ.കെ. അജികുമാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഫോറിനേഴ്സ് ആക്ടിന്‍റെ ലംഘനമാരോപിച്ച് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്ത ബംഗാൾ സ്വദേശികളായ ദമ്പതികളുടെ അഭിഭാഷകനായ ഹരജിക്കാരനിൽനിന്ന് പ്രതികളുമായി നടത്തിയ ആശയവിനിമയത്തിന്‍റെ വിശദാംശങ്ങൾ ചോദിച്ചറിയാനാണ് പൊലീസ് നോട്ടീസ് നൽകിയത്. എന്നാൽ, പൊലീസ് കസ്റ്റഡിയിൽ ഉപദ്രവിച്ചെന്ന് ആരോപിച്ച് പ്രതിയായ ഭർത്താവ് അഭിഭാഷകൻ മുഖേന മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയതിന്‍റെ വിരോധത്തിലാണ് നോട്ടീസ് എന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. തുടർന്ന് കഴിഞ്ഞദിവസം ഞാറക്കൽ എസ്.ഐ അഖിൽ വിജയകുമാറിനെ കോടതി നേരിട്ട് വിളിച്ചുവരുത്തിയിരുന്നു. നോട്ടീസ് പിൻവലിച്ചതായി ഉദ്യോഗസ്ഥൻ അറിയിക്കുകയും പകർപ്പ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
പരാതികളുടെയോ വസ്തുതകളുടെയോ അടിസ്ഥാനത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരെയോ സാക്ഷികളെയോ നോട്ടീസ് നൽകി വിളിച്ചുവരുത്താൻ പൊലീസിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പ്രതികളുമായി നടത്തിയ ആശയവിനിമയങ്ങളുടെയോ ഇടപാടുകളുടെയോ വിശദാംശങ്ങൾ അറിയാൻ പൊലീസിന് അഭിഭാഷകനെ നോട്ടീസ് അയച്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ അധികാരമില്ല. പ്രതിയുടെ അഭിഭാഷകനെന്നാൽ കോടതിയിൽ പ്രതിയുടെ പ്രതിനിധിയായി ഹാജരാകുന്നയാളാണ്. അവർ തമ്മിലുള്ള ആശയവിനിമയത്തിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് അഭിഭാഷകന് നിയമപരമായ പരിരക്ഷയുണ്ട്. ഇക്കാര്യങ്ങൾ പൊലീസിനോടുപോലും വെളിപ്പെടുത്താൻ ബാധ്യതയില്ല -കോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.