പത്താം ക്ലാസ് സെൻഡ് ഓഫ് പാർട്ടി കൊഴുപ്പിക്കാൻ കഞ്ചാവ്; പൊലീസിനെ ആക്രമിച്ച് വിതരണക്കാരൻ, അറസ്റ്റ്
text_fieldsപിടിയിലായ സമീർ
കാസർകോട്: പത്താം ക്ലാസ് സെൻഡ് ഓഫ് പാർട്ടി കൊഴുപ്പിക്കാൻ കഞ്ചാവുമായി വിദ്യാർഥികൾ. കഞ്ചാവ് കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ട് എത്തിയ പൊലീസിനെ വിതരണക്കാരൻ ആക്രമിച്ചു. ഇയാളെ അറസ്റ്റ് ചെയ്തു. കഞ്ചാവ് വിൽപന നടത്തിയ കളനാട് സ്വദേശി കെ.കെ. സമീറിനെയാണ് (34) പൊലീസ് പിടികൂടിയത്. കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് വിദ്യാർഥികൾക്കെതിരെ പൊലീസ് റിപ്പോർട്ട് നൽകി.
സ്കൂൾ വിദ്യാഥികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ല പോലീസ് മേധാവി ഡി. ശില്പ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പ്രസ്തുത സ്കൂൾ വിദ്യാർഥികളുടെ എസ്.എസ്.എൽ.സി സെൻഡ് ഓഫ് പാർട്ടിക്ക് ലഹരി ഉപയോഗം ഉണ്ടെന്ന വിവരം സ്ഥിരീകരിക്കുകയും സബ് ഇൻസ്പെക്ടർ എം.പി. പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വനിത പൊലീസ് അടക്കമുള്ള സംഘം സ്കൂളിൽ പരിശോധന നടത്തുകയും ചെയ്തു. സംശയം തോന്നിയ വിദ്യാർഥികളെ പരിശോധിച്ചതിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ കഞ്ചാവ് നൽകിയ സമീറിന്റെ പേര് പറയുകയും ചെയ്തു. തുടർന്ന് ഇയാളെ പിടിക്കാനുള്ള ശ്രമത്തിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഭക്തശൈവൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് സമീർ ആക്രമിച്ചത്. ഇദ്ദേഹത്തെ ഗുരുതരമായി പരിക്കുപറ്റി കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

