പ്രീ പ്രൈമറി വിദ്യാഭ്യാസമേഖലയിൽ ചൂഷണം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്രീ പ്രൈമറി സ്കൂൾ വിദ്യാഭ്യാസമേഖലയിൽ കടുത്ത ചൂഷണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.സി.ഇ.ആർ.ടി തയാറാക്കിയ പ്രവർത്തന പുസ്തകങ്ങളുടെയും അധ്യാപക സഹായികളുടെയും പ്രകാശനം തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് ഒന്നിച്ചുകൂടാനും കളിച്ചുല്ലസിക്കാനുമുള്ള സ്ഥലങ്ങളാണ് പ്രീ പ്രൈമറി സ്കൂളുകൾ. എന്നാൽ, കേരളത്തിൽ പ്രീ പ്രൈമറി പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപ വരെ വാങ്ങുന്ന സ്ഥാപനങ്ങളുണ്ട്. ഇൗ മേഖലയിൽ നടക്കുന്ന ചൂഷണത്തിെൻറ സൂചനയാണിത്.
മികവാർന്ന വിദ്യാഭ്യാസത്തിന് ചിട്ടയാർന്ന ശിശുവിദ്യാഭ്യാസം അനിവാര്യമാണ്. പ്രാഥമിക വിദ്യാഭ്യാസമേഖലയിൽ മാതൃകയായ കേരളം ശിശു വിദ്യാഭ്യാസത്തിലും പുരോഗതി കൈവരിക്കണം. നിലവിൽ വിവിധ രൂപത്തിൽ ചിതറിക്കിടക്കുന്ന പ്രീപ്രൈമറി വിദ്യാഭ്യാസം ഏകീകരിക്കും. വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങൾ അധ്യാപകർ അറിയണം. അതിനനുസൃതമായി അധ്യയനം ചിട്ടെപ്പടുത്തണം. മറ്റു വിദ്യാർഥികൾക്കൊപ്പം ഭിന്നശേഷിയുള്ള വിദ്യാർഥികളെ കൂടി ഉയർത്തിക്കൊണ്ടുവരുന്ന സങ്കലിത വിദ്യാഭ്യാസരീതി സർക്കാർ ശക്തിപ്പെടുത്തും.
കാഴ്ചയില്ലാത്ത കുട്ടികൾക്കായി കെൽട്രോൺ സഹായേത്താടെ തയാറാക്കിയ സോഫ്റ്റ്വെയർ പഠനമേഖലയിൽ ഇവർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. പരീക്ഷ എഴുതാൻ സഹായികളെ തേടുന്ന പ്രശ്നത്തിന് ഇതുവഴി പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകർക്കുള്ള എട്ട് കൈപ്പുസ്തകങ്ങളും ഭിന്നശേഷിക്കാർക്കുള്ള പ്രവർത്തന പുസ്തകങ്ങളും ഉൾപ്പെടെ 17 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.