'മുസ്‌ലിം സമൂഹം സഹോദരങ്ങളാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു'; വിവാദ പ്രസംഗത്തിലെ ആശങ്ക നേരിട്ട് അറിയിക്കാൻകൂടിയാണ് വെള്ളാപ്പള്ളിയെ കണ്ടതെന്ന് എ.പി. അബ്ദുൽ വഹാബ്
text_fieldsകോഴിക്കോട്: നിലമ്പൂരിൽ നടത്തിയ വിവാദ പ്രസംഗത്തിലെ ആശങ്ക നേരിട്ട് അറിയിക്കാൻകൂടിയാണ് വെള്ളാപ്പള്ളിയെ കണ്ടതെന്ന ന്യായീകരണവുമായി സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എ.പി. അബ്ദുൽ വഹാബ്. മുസ്‌ലിം സമൂഹം തന്‍റെ സഹോദരങ്ങളാണെന്നും എന്നും അവരെ ചേർത്തുപിടിച്ചിട്ടേയുള്ളൂവെന്നും മേലിലും അപ്രകാരമായിരിക്കുമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. മുസ്‌ലിം ലീഗ് നേതാക്കളുടെ ചെയ്തികളെയാണ് താൻ വിമർശിച്ചതെന്നും അതിന് വർഗ്ഗീയതയുടെ നിറം കൊടുക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞെന്നും എ.പി. അബ്ദുൽ വഹാബ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
പ്രഫ. എ.പി. അബ്ദുൽ വഹാബിന്‍റെ കുറിപ്പ്: ശ്രീ വെള്ളാപ്പള്ളി നടേശന്റെ നിലമ്പൂരിലെ പ്രസംഗത്തെ തുടര്‍ന്ന് പാര്‍ട്ടിയും, ഞാന്‍ വ്യക്തിപരമായും, മറ്റു സഹപ്രവര്‍ത്തകരും വിവിധ രീതിയില്‍ പ്രതിഷേധ, പ്രതികരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് വിഷയത്തിലെ ആശങ്ക അറിയിക്കാന്‍ നാഷണൽ ലീഗ് സെക്രട്ടേറിയറ്റ് അംഗവും തൃശ്ശൂർ ജില്ല പ്രസിഡന്‍റുമായ സയ്യിദ് ഷബീൽ ഐദ്രൂസി തങ്ങള്‍ വെള്ളാപ്പള്ളി നടേശനെ ഫോണിൽ വിളിച്ചത്. കാര്യങ്ങള്‍ സംസാരിച്ചപ്പോൾ അദ്ദേഹം നാഷണൽ ലീഗ് നേതാക്കളുമായി നേരിൽ സംസാരിക്കണമെന്ന ആഗ്രഹം പങ്കുവെച്ചു. ഇതിനെ തുടര്‍ന്നാണ് ഇന്ന് അദ്ദേഹത്തിന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി സംസാരിച്ചത്.
മുസ്‌ലിം സമൂഹം തൻ്റെ സഹോദരങ്ങളാണെന്നും എന്നും അവരെ ചേർത്ത് പിടിച്ചിട്ടേയുള്ളൂവെന്നും മേലിലും അപ്രകാരമായിരിക്കുമെന്നും ചർച്ചക്ക് ശേഷം നാഷണൽ ലീഗ് ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു. മുസ്‌ലിം ലീഗ് നേതാക്കളുടെ ചെയ്തികളെയാണ് താൻ വിമർശിച്ചതെന്നും അതിന് വർഗ്ഗീയതയുടെ നിറം കൊടുക്കരുതെന്നും അദ്ദേഹം ഞങ്ങളുടെ സാന്നിധ്യത്തിൽ കൂട്ടിച്ചേർത്തു.
കേരളത്തിൻ്റെ സാമൂഹിക നവോത്ഥാനത്തിൽ പിന്നാക്ക വിഭാഗങ്ങൾ ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും മുസ്‌ലിംകളും ഈഴവരും കൃസ്ത്യാനികളും അണിനിരന്ന ഐതിഹാസികമായ നിവർത്തന പ്രക്ഷോഭം അതിൻ്റെ ഉദാഹരണമാണെന്നുമാണ് നാഷണൽ ലീഗിന്റെ പക്ഷം. രാജ്യം മാരകമായ വർഗ്ഗീയതയുടെ വിപത്തിനെ അഭിമുഖീകരിക്കുന്ന സന്ദർഭത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ ഐക്യം പരമപ്രധാനമാണെന്നും ഞങ്ങള്‍ അടിവരയിടുന്നു.
വെള്ളാപ്പള്ളിയുടെ നിലമ്പൂരിലെ പ്രസംഗം വിവാദമായ സാഹചര്യത്തിൽ സാമുദായിക ധ്രുവീകരണത്തിനു അത് കാരണമായേക്കുമെന്ന ആശങ്ക വെള്ളാപ്പള്ളിയെ നേരിട്ട് അറിയിക്കുവാൻകൂടിയാണ് നാഷണൽ ലീഗ് ഭാരവാഹികൾ വെള്ളാപ്പള്ളിയെ ആലപ്പുഴ കണിച്ചു കുളങ്ങരയിലെ അദ്ദേഹത്തിൽ വസതിയിൽ ചെന്നുകണ്ടത്. സംസ്ഥാന വൈസ് പ്രസിഡന്‍റ് എച്ച്. മുഹമ്മദലി, ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, സെക്രട്ടേറിയേറ്റംഗങ്ങളായ സയ്യിദ് ഷബീൽ ഐദ്രൂസി തങ്ങൾ, ഷാജഹാൻ ആലപ്പുഴ എന്നിവരും സംബന്ധിച്ചു -പ്രഫ. എ.പി. അബ്ദുൽ വഹാബ് പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിൻ്റെ വസതിയിൽ ചെന്ന് കണ്ടത് ഐ.എൻ.എൽ നേതാക്കളല്ലെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി പറഞ്ഞു. മലപ്പുറം ജില്ലക്കെതിരെ കടുത്ത ഭാഷയിൽ അധിക്ഷേപങ്ങൾ നടത്തിയ വെള്ളാപ്പള്ളി നടേശനെ വസതിയിൽ ചെന്ന് കണ്ടത് ഐ.എൻ.എൽ നേതാക്കളാണെന്ന റിപ്പോർട്ട് വസ്തുതക്ക് നിരക്കുന്നതല്ലെന്നും മൂന്ന് കൊല്ലം മുമ്പ് ഗുരുതരമായ അച്ചടക്ക ലംഘനത്തിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരാണ് വെള്ളാപ്പള്ളിയെ കണ്ടതെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.