വയോധികരുടെ ദന്താരോഗ്യത്തിന് ‘മന്ദഹാസം’
text_fields
തൃശൂർ: 60 വയസ്സ് കഴിഞ്ഞാലും ആഹാരം ചവച്ചരച്ച് കഴിക്കാനും മനോഹരമായി ചിരിക്കാനും സഹായിക്കുന്ന ഒരു സർക്കാർ പദ്ധതി. അതനുസരിച്ച് മുതിർന്ന പൗരന്മാർക്ക് ആരോഗ്യമുള്ള ദന്തനിര വെച്ചുനൽകും. 2013 ലെ മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള നയം അനുസരിച്ചാണ് ‘മന്ദഹാസം’ എന്ന പദ്ധതിയുമായി സർക്കാർ വരുന്നത്.
മുതിർന്നവരുെട വൈവിധ്യമാർന്ന പ്രശ്നങ്ങളിൽ ഏറ്റവും രൂക്ഷം ആരോഗ്യപ്രശ്നങ്ങളാണെന്നാണ് നയരേഖ പറയുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മുതിർന്നവരിൽ 30 ശതമാനത്തിലധികവും ദന്താരോഗ്യ പ്രശ്നങ്ങൾ മൂലം ഉലയുന്നവരാണ്. ദന്തരോഗത്താൽ ന്യൂനപോഷണവും മറ്റു ശാരീരിക മാനസിക പ്രശ്നങ്ങളും ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവരികയാണ് ‘മന്ദഹാസം’ പദ്ധതിയുടെ മുഖ്യലക്ഷ്യം.
ദാരിദ്ര്യരേഖക്ക് താഴെയുള്ള 60 തികഞ്ഞവരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. പല്ലുകൾ പൂർണമായി നഷ്ടപ്പെട്ടതും ഉപയോഗിക്കാനാവാത്ത വിധം നാശത്തിലായവർക്കുമാണ് പുതിയ ദന്തനിര വെച്ചുനൽകുക. ആദ്യഘട്ടത്തിൽ 1500 പേർക്ക് പല്ലുകൾ വെച്ചുനൽകും. ഏറ്റവും പ്രായം കൂടിയ ആൾക്കാണ് ആദ്യ പരിഗണന. ഒരാൾക്ക് പരമാവധി 5000 രൂപ വരെ ചെലവഴിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിലേക്ക് 76 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. സംസ്ഥാനത്തെ 11 ജനറൽ ആശുപത്രി, 10 ജില്ല ആശുപത്രി, എട്ട് താലൂക്ക് ആശുപത്രി, ഒരു കമ്യൂണിറ്റി ഹെൽത്ത് സെൻറർ ഉൾെപ്പടെ 30 കേന്ദ്രങ്ങളെയാണ് പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്തത്. ഓരോയിടത്തും 50 പേർക്ക് ദന്തനിര വെച്ചു നൽകും. ഐ.സി.ഡി.എസ് വഴിയാണ് ജില്ലകളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്.
സർക്കാർ ദന്താശുപത്രിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ്. ബി.പി.എൽ തെളിയിക്കുന്നിതിന് റേഷൻ കാർഡ്, ബി.പി.എൽ സർട്ടിഫിക്കറ്റ്, വില്ലേജിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവയിൽ എതെങ്കിലും അപേക്ഷയോടൊപ്പം നൽകണം. ജില്ല മെഡിക്കൽ ഓഫിസർ, പദ്ധതിയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്ന സർക്കാർ ഡെൻറിസ്റ്റ്, ജില്ല സാമൂഹ്യ നീതി ഓഫിസർ എന്നിവരടങ്ങുന്ന സമിതിയാണ് അന്തിമ പട്ടിക തയാറാക്കുക. ഓരോ സ്ഥലത്തെയും സൗകര്യപ്രദമായ സർക്കാർ ദന്താശുപത്രികളിലേക്ക് പട്ടിക കൈമാറും. ഭാഗികമായി പല്ലുകൾ മാറ്റി വെക്കാൻ പദ്ധതി ആനുകൂല്യം ലഭിക്കില്ല. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന പ്രക്രിയകൾ ഉടൻ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.