കോഴിക്കോട് ആവിക്കൽത്തോട് മലിനജല പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം; സമരസമിതി നേതാക്കൾ പൊലീസ് കസ്റ്റഡിയിൽ
text_fieldsആവിക്കൽ തോട് മാലിന്യ സംസ്കാര പ്ലാന്റിനായി സർവ്വേ തുടങ്ങിയതിനെ തുടർന്ന് നാട്ടുകാർ ബീച്ച് റോഡ് ഉപരോധിക്കുന്നു
കോഴിക്കോട്: വെള്ളയിൽ ആവിക്കൽത്തോട് മലിനജല പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. നിർദിഷ്ട പ്ലാന്റിന്റെ സർവേ പുനരാരംഭിക്കുന്നതിനെതിരായാണ് പ്രതിഷേധം. സർവേ നടക്കുന്ന ഭാഗത്തേക്ക് ജനങ്ങൾ മാർച്ച് നടത്തി. ഡി.സി.പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹമെത്തി മാർച്ച് തടഞ്ഞു. സമരസമിതി നേതാക്കളായ ബഷീർ, മുജീബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതോടെ പ്രതിഷേധക്കാർ ബീച്ച് റോഡിൽ പൊലീസ് വണ്ടിക്ക് മുന്നിൽ ഇരുന്നും കിടന്നും പ്രതിഷേധിച്ചു. കോർപ്പറേഷന്റെ അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സർവേ നടത്തുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ ബീച്ച് റോഡിന്റെ ഇരുവശവും ഗതാഗതം സ്തംഭിച്ചു.
എം.കെ രാഘവർ എം.പി, പി.എം നിയാസ്, വാർഡ് കൗൺസിലർ സോഫിയ, കെ.എസ്‍.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് തുടങ്ങി കോൺഗ്രസ് നേതാക്കൾ പ്രതിഷേധ സ്ഥലത്തെത്തി. പൊലീസുമായി ചർച്ച നടത്തി.
മലിനജല പ്ലാന്റ് നിർമാണം സംബന്ധിച്ച് നരേത്തെ തന്നെ കോർപ്പറേഷനുമായി സംസാരിച്ചിരുന്നെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. ജനങ്ങളുടെ ആശങ്ക പൂർണമായി ദുരീകരിക്കാത പദ്ധതി നടപ്പാക്കരുതെന്ന് പറഞ്ഞിരുന്നു. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി അവരെ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എം.കെ. രാഘവർ എം.പി പറഞ്ഞു.
അതേസമയം, മലിനജല പ്ലാന്റുമായി മുന്നോട്ടുപോകുമെന്ന് കലക്ടർ ഡോ. നരസിംഹുഗാരി ടി.എൽ.റെഡ്ഢി പറഞ്ഞു. ജനങ്ങളുമായി കോർപ്പറേഷൻ നിരവധി തവണ ചർച്ച നടത്തിയതാണ്. വിഷയത്തിൽ സർവ കക്ഷിയോഗം വിളിക്കേണ്ടതില്ല. പരാതിയുള്ളവർക്ക് തന്നെ സമീപിക്കാമെന്നും കലക്ടർ വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.