വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം: രംഗത്തിറങ്ങി വനിതകൾ
text_fieldsബാരിക്കേഡുകൾ തള്ളി മാറ്റി തുറമുഖത്തേക്ക് കടക്കാൻ ശ്രമിച്ച വനിതകളെ വൈദികർ ഇടപെട്ട് ശാന്തരാക്കി പിന്തിരിപ്പിച്ചപ്പോൾ
മുദ്രാവാക്യമുയർത്തുന്നവർ
കോവളം: വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തൽ ശക്തി പ്രകടനമാക്കി മാറ്റി മത്സ്യത്തൊഴിലാളി വനിതകൾ. ബാരിക്കേഡുകൾ തള്ളി മാറ്റി തുറമുഖത്തേക്ക് കടക്കാൻ ശ്രമിച്ച വനിതകളെ വൈദികർ ഇടപെട്ട് ശാന്തരാക്കി പിന്തിരിപ്പിച്ചു. കൊല്ലംകോട് മുതൽ ആറ്റിങ്ങൽ വരെയുള്ള ഇടവകകളിലെ സ്വയം സഹായ സംഘങ്ങളിൽപെട്ട നൂറുകണക്കിന് വനിതകളാണ് തുറമുഖ നിർമാണം സ്തംഭിപ്പിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി ഞായറാഴ്ച രാവിലെ മുതൽ സമരപ്പന്തലിൽ എത്തിയത്. പ്രതിഷേധ യോഗം പരിസ്ഥിതി പ്രവർത്തക ഡോ.കെ.ജി. താര ഉദ്ഘാടനം ചെയ്തു.ഉച്ചയോടെയാണ് പ്രതിഷേധവുമായെത്തിയ വൻജനക്കൂട്ടം ബാരിക്കേഡ് തകർക്കാനുള്ള ശ്രമം നടത്തിയത്. ശനിയാഴ്ച സമരം സമാധാനപരമായിരുന്നതിനാൽ ഇന്നലെ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നില്ല.
എന്നാൽ, സമരസമിതി പ്രവർത്തകരും വികാരിമാരും ഇടപെട്ട് പ്രവർത്തകരെ തടഞ്ഞതിനാൽ സംഘർഷമൊഴിവായി. വൈകീട്ട് പന്തം കത്തിച്ച് പ്രതിജ്ഞയെടുത്ത ശേഷമാണ് സംഘം പന്തൽ വിട്ടത്. തിങ്കളാഴ്ച മുതൽ സമരത്തിന്‍റെ രൂപവും ഭാവവും മാറ്റി കൂടുതൽ ശക്തമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് സംഘാടകർ. രാവിലെ പത്തോടെ ആർച്ച്ബിഷപ്പുമാരായ തോമസ്. ജെ. നെറ്റോയും സൂസൈപാക്യവും ആരംഭിക്കുന്ന റിലേ നിരാഹാര സമരത്തോടെ പ്രതിഷേധം മറ്റൊരു തലത്തിലെത്തും. ബിഷപ്പുമാർക്ക് പിന്തുണയുമായി തെക്കെ കൊല്ലംകോട്, പരുത്തിയൂർ ഇടവകകളിലെ വൻ ജനാവലിയെത്തും. ഇവർക്കുപരി കൂടുതൽ സംഘടനകളും അഭിവാദ്യമർപ്പിച്ച് വരുന്നതോടെ സമരപ്പന്തൽ ജനനിബിഡമാകും.
ക്രമസമാധാന പാലനത്തിന് വൻ പൊലീസ് സംഘവും സ്ഥലത്തുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.സന്നദ്ധ സംഘടന നേതാക്കളായ സീറ്റാ ദാസൻ, മേഴ്സി അലക്സാണ്ടർ, ലിജ സ്റ്റീഫൻ, ഹിമ, മേബിൾ, അമല തുടങ്ങിയവർ സ്ത്രീ സംഗമത്തിന് നേതൃത്വം നൽകി. പാലാ രൂപതയിൽ നിന്നുള്ള ഡി.സി.എം.എസ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ച് വിഴിഞ്ഞത്തെത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.