വഖഫ് നിയമം: എയർപോർട്ട് ഉപരോധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ നേതാക്കൾക്ക് ജാമ്യം
text_fieldsമലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂർ എയർപോർട്ട് ഉപരോധം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ സോളിഡാരിറ്റി- എസ്.ഐ.ഒ നേതാക്കൾക്ക് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതി ജാമ്യം അനുവദിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറി അനീഷ് മുല്ലശ്ശേരി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ അർഫദ് അലി. ഇ.എം, അസ്‌നഹ് താനൂർ തുടങ്ങിയവർക്കാണ് ജാമ്യം ലഭിച്ചത്. എസ്.ഐ.ഒ പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്, സോളിഡാരിറ്റി മലപ്പുറം ജില്ല പ്രസിഡന്റ് സാബിഖ് വെട്ടം തുടങ്ങിയ രണ്ടു പേരുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കാൻ മാറ്റി.
വഖഫ് ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച സമാധാനപരമായി സമരം നടത്തിയ പ്രവർത്തകരെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. ലാത്തിചാർജും ജലപീരങ്കിയും കൂടാതെ പ്രവർത്തകർക്ക് നേരെ ടിയർ ഗ്യാസും ഗ്രനേഡുകളും ഉപയോഗിച്ചിരുന്നു. യാതൊരുവിധ മുന്നറിയിപ്പോ മുൻകരുതലോ ഇല്ലാതെ ആൾക്കൂട്ടത്തിലേക്ക് പൊലീസ് ഗ്രനേഡുകൾ ഉപയോഗിച്ചത് വലിയ രീതിയിലുള്ള സംഘർഷത്തിനു കാരണമായി. വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരെയുള്ള പൊലീസ് നടപടിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
വഖഫ് സമരം അതിശക്തമായി മുന്നോട്ട് കൊണ്ട് പോവുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. സംഘപരിവാറിനെതിരെ നടത്തിയ ഒരു സമരത്തെ ഇടതുപക്ഷ ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള പൊലീസിനു പൊള്ളുന്നതിന്റെ കാരണം പരിശോധിക്കേണ്ടതാണെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.