വാണിജ്യ നികുതി ഓഫിസർ പരീക്ഷ: പി.എസ്.സി ഉത്തരസൂചികയിലെ അവ്യക്തത നീങ്ങിയില്ല
text_fieldsകോഴിക്കോട്: വാണിജ്യ നികുതി ഓഫിസർ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയുടെ ഉത്തരസൂചികയിലെ അവ്യക്തതക്ക് ഇതുവരെ പരിഹാരമായില്ല. ഒരു ചോദ്യത്തിെൻറ ഉത്തരം തെറ്റെന്ന് വാണിജ്യ നികുതി വകുപ്പുതന്നെ അറിയിച്ചതോടെയാണ് അവ്യക്തത വന്നത്. പി.എസ്.സി ഉത്തരസൂചികയിൽ ശരിയെന്ന് പറയുന്ന 74ാമത്തെ ചോദ്യത്തിെൻറ ഉത്തരം തെറ്റാണെന്ന് വാണിജ്യ നികുതി വകുപ്പ് നൽകിയ വിവരാവകാശരേഖയിലാണ് പറയുന്നത്.
വാറ്റ് നിയമപ്രകാരം രജിസ്േട്രഷൻ നിർബന്ധമാക്കുന്ന കച്ചവടത്തിെൻറ പരിധിയെത്ര? എന്ന ചോദ്യത്തിെൻറ ഉത്തരമാണ് തെറ്റെന്ന് തെളിഞ്ഞത്. അഞ്ചുലക്ഷം എന്നാണ് പി.എസ്.സിയുടെ ഉത്തര സൂചികയിലുള്ളത്. മുമ്പ് അഞ്ചു ലക്ഷമായിരുന്നു പരിധിയെങ്കിലും 2013 ഏപ്രിൽ ഒന്നു മുതൽ ഇത് പത്ത് ലക്ഷമാണ് എന്നാണ് വാണിജ്യ നികുതി വകുപ്പിൽ നിന്നുലഭിച്ച വിവരാവകാശ രേഖയിലുള്ളത്. പി.എസ്.സി അഞ്ചു ലക്ഷം എന്ന തെറ്റായ ഉത്തരം ശരിവെച്ചതിനാൽ യഥാർഥ ശരിയുത്തരമായ പത്തുലക്ഷം എന്ന് എഴുതിയ ഉദ്യോഗാർഥികൾക്ക് ആ ഉത്തരത്തിനുള്ള ഒരു മാർക്ക് ലഭിച്ചില്ല എന്നുമാത്രമല്ല ഈ ഉത്തരം തെറ്റിയെന്ന് കാണിച്ച് നെഗറ്റീവ് മാർക്ക് നൽകുകയുമുണ്ടായി. അതേസമയം, അഞ്ചുലക്ഷം എന്ന തെറ്റായ ഉത്തരം എഴുതിയവർക്ക് ഒരുമാർക്ക് ലഭിച്ചു. നെഗറ്റീവ് മാർക്ക് വീണതുമില്ലെന്ന് -ഉദ്യോഗാർഥികൾ പറയുന്നു.
2015 ഫെബ്രുവരി ഏഴിന് നടത്തിയ പരീക്ഷയിൽ വകുപ്പുമായി നേരിട്ട് ബന്ധമുള്ള ഏകചോദ്യമാണിത്. അതേസമയം, െഗസറ്റഡ് ഓഫിസർ റാങ്കുള്ള വാണിജ്യ നികുതി ഓഫിസർ പരീക്ഷയിലെ മെയിൻ ലിസ്റ്റിൽപ്പെട്ട 203 പേരു ടെ ഇൻറർവ്യൂ മേയ് മൂന്നുമുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കും. ഉത്തരസൂചികയിൽ കണ്ടെത്തിയ അവ്യക്തത പരിഹരിക്കാത്തപക്ഷം അനർഹർ ജോലി നേടുകയും അർഹർ തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നാണ് ഒരു വിഭാഗം ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം ചില ഉദ്യോഗാർഥികൾ പി.എസ്.സി അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. മുമ്പ് പി.എസ്.സിയുടെ അന്തിമ ഉത്തരസൂചികയിൽ തെറ്റ് വന്നതിനെ തുടർന്ന് വിഷയ വിദഗ്ധരെ നിയമിച്ച് പുതുക്കിയ സൂചിക തയാറാക്കിയിരുന്നു. മാത്രമല്ല, കഴിഞ്ഞ വർഷം ലീഗൽ അസിസ്റ്റൻറ് തസ്തികയുടെ അന്തിമ ഉത്തര സൂചിക പുനഃപരിശോധിക്കുകയുമുണ്ടായി. അത്തരത്തിൽ വാണിജ്യ നികുതി ഓഫിസർ പരീക്ഷയുടെ ഉത്തരസൂചികയും പുനഃപരിശോധിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.