പുതുപ്പള്ളി പ്രചാരണം രണ്ടാംഘട്ടത്തിൽ; തിളച്ചുമറിഞ്ഞ് മാസപ്പടിയും വിശ്വാസവും വിവാദങ്ങളും
text_fieldsകോട്ടയം: രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ വാക്പോരും വിശ്വാസം ഉൾപ്പെടെ വിവാദങ്ങളുമെല്ലാം പുതുപ്പള്ളി പ്രചാരണത്തെ ചൂടുപിടിപ്പിക്കുകയാണ്. വികസനം ചർച്ച ചെയ്യാനുള്ള എൽ.ഡി.എഫ് വെല്ലുവിളിയെ സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേടും ഉമ്മൻ ചാണ്ടിയുടെ വിയോഗമുണ്ടാക്കിയ സഹതാപവും കൊണ്ട് യു.ഡി.എഫ് പ്രതിരോധിക്കുമ്പോൾ കേന്ദ്രസർക്കാറിന്റെ നേട്ടങ്ങളും വിശ്വാസ സംരക്ഷണവും ചൂണ്ടിക്കാട്ടിയുള്ള പ്രചാരണത്തിലാണ് ബി.ജെ.പി. നേതാക്കൾ തമ്മിലെ വെല്ലുവിളിക്കും മണ്ഡലത്തിൽ പഞ്ഞമില്ല.
യു.ഡി.എഫ് നേതാക്കൾ മുഴുവൻ മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളിൽ തമ്പടിച്ചുള്ള പ്രചാരണത്തിലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഇതിന് നേതൃത്വം നൽകുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ എന്നിവർ ഗൃഹസന്ദർശനത്തിനുൾപ്പെടെ നേതൃത്വം വഹിച്ച് മണ്ഡലത്തിലുണ്ട്. എൽ.ഡി.എഫാകട്ടെ പൂർണമായും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പ്രചാരണത്തിലാണ്. കേരള കോൺഗ്രസ്-എമ്മിന് സ്വാധീനമുള്ള ചില പഞ്ചായത്തുകളിൽ അവരുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികളും ശക്തമാണ്.
നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധന പൂർത്തിയായതോടെ രണ്ടാംഘട്ട പ്രചാരണം ശക്തമാക്കുകയാണ് മുന്നണികൾ. ഇനി വോട്ടെടുപ്പിന് 17 ദിവസം മാത്രം ശേഷിക്കുന്നതിനാൽ പരമാവധി വോട്ടർമാരെ കാണാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. അതിനൊപ്പം മതസ്ഥാപനങ്ങൾ, സഭ അധ്യക്ഷന്മാർ എന്നിവരെ കാണുന്നതിനും സമയം കണ്ടെത്തുന്നു. വികസനം ചർച്ച ചെയ്യാനുള്ള വെല്ലുവിളി ആവർത്തിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസും വിവാദമുണ്ടാക്കുകയാണ് സി.പി.എമ്മിന്റെ എക്കാലത്തെയും ലക്ഷ്യമെന്ന് ആവർത്തിച്ച് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും മണ്ഡലത്തിൽ പ്രചാരണത്തിൽ സജീവമാണ്.
വികസനത്തിലും വ്യക്തിഹത്യയിലും നിറഞ്ഞ പുതുപ്പള്ളി പ്രചാരണം ഇപ്പോൾ മാസപ്പടി, കൈതോലപ്പായ വിവാദങ്ങളിലേക്കും കടന്നിരിക്കുകയാണ്. സർക്കാറിന്റെ കെടുകാര്യസ്ഥതയാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. ക്ഷേമപെൻഷനുകൾ, വിലവർധന, സപ്ലൈകോയിലെ സാധന ക്ഷാമം എല്ലാം അവർ വിഷയമാക്കുന്നു. പുതുപ്പള്ളിയിൽ ഒരു വികസനവും കഴിഞ്ഞ 53 വർഷത്തിനുള്ളിൽ ഉമ്മൻ ചാണ്ടിക്ക് കൊണ്ടുവരാൻ സാധിച്ചില്ലെന്ന് യു.ഡി.എഫ് നേതൃത്വം സമ്മതിക്കുകയാണെ നിലയിൽ പ്രചാരണം മാറ്റുകയാണ് എൽ.ഡി.എഫ്.
വികസനം ചർച്ച ചെയ്യാനുള്ള എൽ.ഡി.എഫ് സ്ഥാനാർഥിയുടെയും സി.പി.എം നേതൃത്വത്തിന്റെയും ക്ഷണം നിരസിച്ച പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ മന്ത്രി വി.എൻ. വാസവൻ ഉൾപ്പെടെ രംഗത്തിറങ്ങിയിരിക്കുകയാണ്. മന്ത്രിമാരെയും എം.എൽ.എമാരെയും മണ്ഡലത്തിൽ കൂടുതലായി ഇറക്കേണ്ടതില്ലെന്ന തീരുമാനമെടുത്ത എൽ.ഡി.എഫ് പക്ഷേ അത് മാറ്റാനുള്ള നീക്കവും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.