'എം.ഡി.എം.എ കൊണ്ടുവന്നത് എക്സൈസുകാർ, എന്തിന് സി.സി.ടി.വി ഓഫാക്കി, എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ല'; ലഹരികേസിൽ പുറത്തിറങ്ങി എക്സൈസിനെതിരെ ഫേസ്ബുക്ക് ലൈവുമായി റഫീന
text_fieldsതളിപ്പറമ്പ്: എം.ഡി.എം.എയുമായി സുഹൃത്തുക്കളോടൊപ്പം ലോഡ്ജിൽ നിന്ന് പിടിയിലായ യുവതി എക്സൈസിനെതിരെ ആരോപണവുമായി രംഗത്ത്. തന്റെ കൈയിൽ നിന്ന് ലഹരി പിടിച്ചിട്ടില്ലെന്നും എക്സൈസുകാർ സാധനം കൊണ്ടുവന്ന് വെച്ചിട്ട് ഇവിടെ നിന്ന് കിട്ടിയെന്ന് പറയുകയായിരുന്നെന്നും പ്രതികളിലൊരാളായ ഇരിക്കൂർ സ്വദേശി റഫീന (24) പറഞ്ഞു.
കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചതെന്നും കേസെടുത്തെങ്കില്‍ എന്തുകൊണ്ട് തന്നെ റിമാൻഡ് ചെയ്യാൻ അവർ തയാറായില്ലെന്നും റഫീന ചോദിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ ലൈവ് വിഡിയോ ചെയ്തായിരുന്നു റഫീനയുടെ മറുപടി. റൂമില്‍ എക്സൈസുകാർ വരുന്ന സമയത്ത് സി.സി.ടി.വി മുഴുവന്‍ ഓഫാക്കിയത് എന്തിനാണെന്നും എക്സൈസുകാരുടെ ഭാഗത്ത് തെറ്റുള്ളത് കൊണ്ടാണ് തന്നെ ഒന്നും ചെയ്യാനാകാതിരുന്നതെന്നും റഫീന പറഞ്ഞു.
"കുറേ പേര്‍ കമന്റ് ഇട്ടിട്ടുണ്ട് ഞാന്‍ ജയിലാണ് എന്നൊക്കെ. എനിക്ക് ആരേം ഫെയ്സ് ചെയ്യാൻ മടിയില്ല, കാരണം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഞാന്‍ എന്‍റെ വീട്ടില്‍ തന്നെയുണ്ട്, എങ്ങും പോയിട്ടില്ല. ലോഡ്ജിൽ നിന്നാണ് പിടിച്ചതെന്ന് പറയുന്നു. ധര്‍മ്മശാലയിലുള്ള പൊളാരിഷ് എന്നു പറഞ്ഞ റൂമാണ് അത്. ആ റൂമിന്‍റെ പേരു പോലും പറയാന്‍ ഇവര്‍ക്ക് പേടിയാണ്. ആ റൂമില്‍ എക്സൈസുകാരു വരുന്ന സമയത്ത് സി.സി.ടി.വി മുഴുവന്‍ ഓഫായി, എന്തിനാ അത് ഓഫാക്കിയത്. എക്സൈസുകാര് വന്ന് അവര് തന്നെ സാധനം വച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു. എന്നെ ജയിലില്‍ കൊണ്ടുപോയാല്‍ അവരുടെ ഭാഗത്ത് ഒരുപാട് തെറ്റുണ്ട്. അതുകൊണ്ടാണ് അവര്‍ എന്നെ ഒന്നും ചെയ്യാത്തത്. ഇവര്‍ക്ക് വേണ്ടത് എന്നെ പരമാവധി നാറ്റിക്കുകയാണ്. എന്‍റെ ഭാഗത്ത് തെറ്റില്ലാത്തതുകൊണ്ട് എനിക്ക് പേടിക്കേണ്ട കാര്യമില്ല. ഇതിന്റെ സത്യം അറിയും വരെ ഞാന്‍ ഇതിന്‍റെ പിറകില്‍ തന്നെ നടക്കും. എന്തുതന്നെ വന്നാലും എക്സൈസുകാരല്ല ആരു തന്നെയാണ് ഇതിന്‍റെ പിന്നിലെങ്കിലും ഞാന്‍ ഇതിന്‍റെ പിറകില്‍ തന്നെ ഉണ്ടാകും." റഫീന വിഡിയോയിൽ പറയുന്നു.
അതേസമയം, റഫീനയുടെ ആരോപണം എക്സൈസ് പൂർണമായും തള്ളി. റഫീന ലഹരി ഉപയോഗിച്ചിരുന്നെന്നും കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവിലായത് കൊണ്ടാണ് ജാമ്യത്തിൽ വിട്ടതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷീൽ (37)കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരോടൊപ്പമാണ് റഫീനയെ രാസലഹരിയുമായി പിടികൂടുന്നത്. എം.ഡിഎം.എക്ക് പുറമെ ലഹരി ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും ഇവരിൽ നിന്ന് പിടികൂടിയിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.