ഷംസീറിന്‍റെ പരാതി: വന്ദേഭാരത് ടി.ടി.ഇയെ മാറ്റിയതിൽ വിവാദം, നടപടി പിൻവലിച്ച് റെയിൽവേ
text_fieldsതിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിൽ സ്പീക്കർ എ.എൻ. ഷംസീറിന്റെ സുഹൃത്ത് അനധികൃതമായി യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത ടിക്കറ്റ് എക്സാമിനർ പത്മകുമാറിനെതിരായ നടപടി റെയിൽവേ പിൻവലിച്ചു. വന്ദേഭാരതിന്റെ ഡ്യൂട്ടിയിൽനിന്ന് മാറ്റിക്കൊണ്ടായിരുന്നു ടി.ടി.ഇക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ വിവാദമുയർന്നതോടെ ഇത് പിൻവലിക്കുകയും പത്മകുമാറിന് തുടർന്നും വന്ദേഭാരതിൽ ഡ്യൂട്ടി ചെയ്യാമെന്നും ഡിവിഷണൽ മാനേജർ വ്യക്തമാക്കി.
ടി.ടി.ഇക്കെതിരെ നടപടി സ്വീകരിച്ചതിൽ പ്രതിഷേധവുമായി റെയിൽവേ ജീവനക്കാരുടെ സംഘടനയായ എസ്.ആർ.എം.യു രംഗത്തെത്തിയിരുന്നു. പത്മകുമാറിനെതിരെയുള്ള നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ എസ്.ആർ.എം.യു നേതാക്കൾ ഡിവിഷണൽ മാനേജർക്ക് പരാതി നൽകുകയും ചെയ്തു. കൃത്യമായി ജോലി ചെയ്തതിനുള്ള ശിക്ഷയാണ് പത്മകുമാറിന് കിട്ടിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. അതേസമയം സ്പീക്കറോട് അപമര്യാദയായി പെരുമാറിയതിനാലാണ് നടപടി ആവശ്യപ്പെട്ടതെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചിരുന്നു.
വെള്ളിയാഴ്ച കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിൽ എറണാകുളത്ത് വച്ചാണ് സംഭവം നടന്നത്. സ്പീക്കർ എ.എൻ. ഷംസീറിനൊപ്പം സുഹൃത്തായ ഗണേഷ് എന്നയാളും ട്രെയിനിൽ ഉണ്ടായിരുന്നു. ഗണേഷിന് ചെയർ കാറിലും ഷംസീറിന് എക്സിക്യുട്ടീവ് കോച്ചിലുമായിരുന്നു ടിക്കറ്റ്. എന്നാൽ, എക്സിക്യുട്ടീവ് കോച്ചിൽ ഗണേഷും യാത്ര ചെയ്തു. തൃശ്ശൂരിൽ എത്തിയപ്പോൾ ഗണേഷിനോട് ചെയർകാറിലേക്ക് മാറാൻ ടി.ടി.ഇ ആവശ്യപ്പെട്ടു. എന്നാൽ, ഗണേഷ് തയാറായില്ല. തുടർന്ന് എക്സിക്യുട്ടീവ് കോച്ചിലേക്ക് ടിക്കറ്റ് പുതുക്കിയെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഗണേഷ് വിസ്സമ്മതിച്ചു.
കോട്ടയത്ത് ട്രെയിൻ എത്തിയപ്പോൾ ഗണേഷിനോട് കോച്ച് മാറാൻ ടി.ടി.ഇ വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ ഗണേഷും ടി.ടി.ഇയും തമ്മിൽ വാക്കേറ്റമുണ്ടായി. ടി.ടി.ഇ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ഷംസീർ വിഷയത്തിൽ ഇടപെട്ടതായും ആരോപണമുണ്ട്. തുടർന്ന് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഡിവിഷണൽ മാനേജർക്ക് ഷംസീർ പരാതി നൽകി. ഈ പരാതി പരിഗണിച്ചാണ് ടി.ടി.ഇക്കെതിരെ ഡിവിഷണൽ മാനേജർ നടപടി സ്വീകരിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.