ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്ദി: കോളജുകളിൽ മോദിയുടെ പ്രസംഗം കേൾപ്പിക്കുന്നതിനെതിരെ ചെന്നിത്തല
text_fieldsതിരുവനന്തപുരം: ജനസംഘം നേതാവ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ വിദ്യാർഥികളെയും കേള്‍പ്പിക്കാന്‍ സൗകര്യങ്ങളൊരുക്കണമെന്ന് സർവകലാശാലകള്‍ക്കും കോളജുകള്‍ക്കും യു.ജി.സിയും ഐ.ഐ.സി.ടിയും നല്‍കിയ കര്‍ശന നിര്‍ദേശം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഘ്പരിവാറിെൻറ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തിെൻറ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ബംഗാളില്‍ ഇത് കേള്‍പ്പിക്കാന്‍ സാധ്യമല്ലെന്ന മമത ബാനര്‍ജിയുടെ നിലപാട് ധീരമാണെന്നും അദ്ദേഹം വാർത്തകുറിപ്പിൽ പറഞ്ഞു.
നിരവധി ദേശീയനേതാക്കളുടെ ജന്മശതാബ്ദി ആഘോഷ ചടങ്ങുകളില്‍ പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ സർവകലാശാല വിദ്യാർഥികളെയും കേള്‍പ്പിക്കണമെന്നാവശ്യപ്പെട്ട് യു.ജി.സി സര്‍ക്കുലര്‍ ഇറക്കുന്നത് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ദേശീയനേതാക്കളെ തമസ്‌കരിക്കാനും പുതിയ ചിലയാളുകളെ ദേശീയനേതാക്കളായി വാഴിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ ഉന്നതരായ ദേശീയനേതാക്കളുടെ സ്മരണകളുയര്‍ത്തുന്ന പരിപാടികള്‍ പോലും സംഘടിപ്പിക്കാന്‍ മടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആര്‍.എസ്.എസ് നേതാവിെൻറ ജന്മശതാബ്ദി ആഘോഷവേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യ മുഴുവന്‍ കേള്‍പ്പിക്കണമെന്ന നിര്‍ദേശം സർവകലാശാലകള്‍ക്ക് നല്‍കുന്നത് ചരിത്രത്തെ തമസ്‌കരിക്കാനുള്ള ഹീനതന്ത്രത്തിെൻറ ഭാഗമായാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.