മുഖ്യമന്ത്രിയുടെ തള്ള് അൽപം കൂടിപ്പോയി; ശിവശങ്കറിന് ഐ.എ.എസ് കൊടുത്തത് നായനാർ മന്ത്രിസഭ -ചെന്നിത്തല
text_fieldsതിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രിയുടെ തള്ള് അൽപം കൂടിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താനൊരു വലിയ സംഭവമാണെന്ന് സ്വയം വിളിച്ചു പറയേണ്ടിയിരുന്നില്ല. പുറകിലുള്ള ആരെ കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നു. ഇത് വലിയ തള്ളായി. ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ല. കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പരിഹസിച്ചു.
പാർട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ച് വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് കോൺഗ്രസിനെതിരെ ഗ്രൂപ്പ് കളിയെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത്. ഗ്രൂപ്പുകളിയുടെ ആശാനാണ് പിണറായി എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ലാവലിൻ കേസ് എവിടെ തീർന്നുവെന്ന് ചെന്നിത്തല ചോദിച്ചു. ലാവലിനിൽ പിണറായി ബി.ജെ.പിയുമായി അന്തർധാരയുണ്ടാക്കി. ധാരണയുടെ ഭാഗമായിട്ടാണ് കേസ് 20 വട്ടം മാറ്റിയത്. പിണറായി പ്രത്യേക ജനുസ് തന്നെയെന്നും ചെന്നിത്തല പറഞ്ഞു.
ശിവശങ്കറിന് ഐ.എ.എസ് കൊടുത്തത് ഇ.കെ നായനാർ മന്ത്രിസഭയുടെ കാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസംഗത്തിനിടയില്‍ ഇടപെട്ട് പരാമർശം നടത്തിയ ടി.വി. രാജേഷിനെയും ചെന്നിത്തല വെറുതേവിട്ടില്ല. അമ്മയും അച്ഛനും ഉണ്ടെന്ന് പറഞ്ഞ് ഞാന്‍ ചാനലുകാര്‍ക്കു മുന്നില്‍ കരഞ്ഞിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചത്.
സ്വർണക്കടത്ത് കേസിൽ അടിയന്തര പ്രമേയ അവതരണത്തിനിടെ പി.ടി തോമസ് നടത്തിയ പരാമർശം നിയമസഭയിൽ ഭരണ -പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചിരുന്നു. മുഖ്യമന്ത്രി പുത്രി വാത്സല്യത്താൽ അന്ധനായെന്ന പി.ടി തോമസിന്‍റെ പരാമർശമാണ് ബഹളത്തിന് വഴിവെച്ചത്.
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തലേന്ന് സ്വപ്ന ക്ലിഫ് ഹൗസിൽ വന്നിരുന്നോയെന്ന ചോദ്യവും പി.ടി തോമസ് ഉന്നയിച്ചു. പുത്രവാൽസല്യത്താൽ അന്ധനായ ധൃതരാഷ്ട്രരെ പോലെയാണ് മുഖ്യമന്ത്രിയെന്നും പി.ടി തോമസ് പറഞ്ഞു.
ശിവങ്കർ സ്വപ്നസുന്ദരിക്കൊപ്പം കറങ്ങിയപ്പോൾ മുഖ്യമന്ത്രിക്ക് തടയാൻ സാധിച്ചില്ലെന്നും സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും പി.ടി തോമസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.