‘പടയൊരുക്കം’ ജാഥ സമാപിച്ചു; പൊതുസമ്മേളനം മാറ്റിവെച്ചു
text_fieldsതിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫിെൻറ ‘പടയൊരുക്കം’ പ്രചാരണജാഥ സമാപിച്ചു. ഇതിെൻറ ഭാഗമായി ലക്ഷംപേരെ പെങ്കടുപ്പിച്ച് ശംഖുംമുഖം കടപ്പുറത്ത് വെള്ളിയാഴ്ച നടത്താനിരുന്ന പൊതുസമ്മേളനം കാലാവസ്ഥ മോശമായതിനാൽ മാറ്റിവെച്ചതായി കൺവീനർ പി.പി. തങ്കച്ചൻ അറിയിച്ചു.
ഒരുക്കം പൂർത്തിയായിരുന്നെങ്കിലും കടൽ പത്തുമീറ്റർ കയറി വേദിക്കരികിൽവരെ എത്തിയ സാഹചര്യത്തിലാണ് മാറ്റിവെച്ചത്. വ്യാഴാഴ്ച ഉച്ചക്കുശേഷം നേതാക്കൾ കേൻറാൺമെൻറ് ഹൗസിൽ യോഗം ചേർന്നാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ശനിയാഴ്ച രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ചേരാനിരുന്ന കെ.പി.സി.സി നേതൃയോഗവും മാറ്റിവെച്ചു. ഒരുമാസത്തെ ‘പടയൊരുക്കം’ ജാഥ മുഴുവൻ അസംബ്ലി മണ്ഡലങ്ങളും സഞ്ചരിച്ച് വെള്ളിയാഴ്ച രാത്രിയോടെയാണ് സമാപിച്ചത്. തലസ്ഥാന ജില്ലയിലെ വെള്ളറടയിലായിരുന്നു അവസാന സ്വീകരണം.
നിരവധി പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങൾ മറികടന്നാണ് പടയൊരുക്കം യു.ഡി.എഫിന് പൂർത്തിയാക്കാൻ സാധിച്ചത്. അതേസമയം ഘടകകക്ഷിയായ ജെ.ഡി.യു മുന്നണിവിടുമെന്ന വാർത്ത അവസാന നിമിഷം വന്നത് മുന്നണിനേതൃത്വത്തിന് ക്ഷീണമായി. മുന്നണിമാറ്റ വാർത്ത, പ്രതിപക്ഷനേതാവ് നിഷേധിക്കുേമ്പാഴും വീരേന്ദ്രകുമാറിെൻറ വാക്കുകൾ അവർക്ക് ആശ്വാസം നൽകുന്നതല്ല. അതേസമയം യു.ഡി.എഫിൽ തുടരുമെന്ന് ജെ.ഡി.യുവിലെ ഒരുവിഭാഗം പരസ്യമായി സ്വീകരിച്ച നിലപാട് പ്രതീക്ഷ നൽകുന്നുണ്ട്. നവംബർ ഒന്നിന് കാസർകോട് ഉപ്പളയിൽനിന്ന് ജാഥ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പൊട്ടിയ സോളാര്‍ ‘ബോംബ്’ യാത്രയുടെ ലക്ഷ്യം തകര്‍ക്കുമോയെന്ന ആശങ്ക യു.ഡി.എഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലും ഉണ്ടായിരുെന്നങ്കിലും മറികടക്കാൻ സാധിച്ചെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
മാത്രമല്ല, ഇടതുമുന്നണിയിലും സര്‍ക്കാറിലും തർക്കങ്ങള്‍ ചൂടുപിടിച്ചത് മറുആയുധമാക്കാനും സാധിച്ചു. മന്ത്രിസ്ഥാനത്തുനിന്ന് തോമസ് ചാണ്ടിക്ക് രാജിവെക്കേണ്ടിവന്നതും ജാഥക്ക് സഹായകമായി. നിയമസഭ തെരഞ്ഞെടുപ്പോടെ നഷ്ടപ്പെെട്ടന്ന് കരുതിയ ജനകീയാടിത്തറ വീണ്ടെടുക്കാനും വിപുലമാക്കാനും ജാഥയിലൂടെ സാധിെച്ചന്നാണ് യു.ഡി.എഫിെൻറ വിലയിരുത്തല്‍. ഇപ്പോഴത്തെ അനുകൂല സാഹചര്യം അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പ് വരെയെങ്കിലും നിലനിർത്തുകയാണ് മുന്നണിയുടെ ലക്ഷ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.