രമേശ് ചെന്നിത്തലയുടെ 'ആർക്കും വേണ്ടാത്ത കെ-റെയിൽ' പുസ്തകം പ്രകാശനം ചെയ്തു
text_fieldsതിരുവനന്തപുരം: പ്രതിഷേധത്തിന്റെ പേരിൽ കെ-റെയിൽ പദ്ധതി മാറ്റിവെച്ചാൽ അത് പിണറായി വിജയന്റെ ജനാധിപത്യ ബോധമായേ കാണൂവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രമേശ് ചെന്നിത്തല രചിച്ച 'ആർക്കും വേണ്ടാത്ത കെ-റെയിൽ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിനെക്കൊണ്ട് ജനശബ്ദം അടിച്ചമർത്തിയാൽ എല്ലാറ്റിലും വലിയ ദോഷമായിരിക്കും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എന്ത് വന്നാലും പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് പ്രതിഷേധം കൊണ്ട് പദ്ധതി മാറ്റിവെക്കില്ലെന്നാണ്. സാമ്പത്തിക ബാധ്യത, പരിസ്ഥിതി പ്രശ്നങ്ങളെല്ലാം പദ്ധതിക്ക് വെല്ലുവിളികളാണ്. വിഴിഞ്ഞം പദ്ധതിക്കുവേണ്ട വസ്തുക്കൾ കണ്ടെത്താൻ കഴിയാത്ത സർക്കാറിന് എങ്ങനെയാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റെയിൽവേ പദ്ധതി നടപ്പാക്കാനാവുകയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.
സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ കെ-റെയിൽ പദ്ധതിയെ ഓർത്ത് ഭയപ്പെടുകയാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പദ്ധതിയുടെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്താൻ പര്യാപ്തമാണ് രമേശ് ചെന്നിത്തല യുടെ പുസ്തകമെന്നും സതീശൻ പറഞ്ഞു. ഡോ.എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല, പാലോട് രവി, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.