രൺജിത് ശ്രീനിവാസന് വധം: പ്രതികളുടെ മാനസികനില പരിശോധിച്ചു; പരിശോധന നടത്തിയത് ആലപ്പുഴ മെഡിക്കല്‍ കോളജിൽ
text_fieldsരൺജിത് ശ്രീനിവാസൻ
അമ്പലപ്പുഴ: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികളുടെയും മാനസികനില പരിശോധിച്ചു. മാവേലിക്കര അഡീഷനൽ സെഷൻസ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെത്തിച്ച് പരിശോധന നടത്തിയത്.
ഒരു പ്രതിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാഹിത വിഭാഗത്തില്‍ പരിശോധന നടത്തിയ ശേഷമാണ് മാനസികാരോഗ്യ വിഭാഗത്തിലെത്തിച്ചത്. അമ്പലപ്പുഴ ഡിവൈ.എസ്.പി ബിനു വി. നായരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെതന്നെ വന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ 10.30ന് ആരംഭിച്ച പരിശോധന ഉച്ചക്ക് രണ്ടുവരെ തുടര്‍ന്നു. പിന്നീട് പ്രതികളെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റി.
പ്രതികളുടെ മാനസികാരോഗ്യം സംബന്ധിച്ച ഡോക്ടറുടെ റിപ്പോർട്ടും ജയിലിലെ പെരുമാറ്റം സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന്‍റെ റിപ്പോർട്ടും 25നുമുമ്പ് ഹാജരാക്കാൻ മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി നിർദേശിച്ചിരുന്നു. കേസ് ജനുവരി 25ന് വീണ്ടും പരിഗണിക്കുന്ന കോടതി പ്രതികൾക്ക് പറയാനുള്ളത് കേട്ടശേഷം ശിക്ഷ വിധിപറയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.