കെ. സുധാകരന് ആശ്വാസം; സാമ്പത്തിക തട്ടിപ്പ് കേസിൽ ഇടക്കാല മുൻകൂർ ജാമ്യം
text_fieldsകൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈകോടതി. ചോദ്യം ചെയ്യലിനായി 23ന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്നും അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും കോടതി സുധാകരന് നിർദേശം നൽകി.
അറസ്റ്റ് രേഖപ്പെടുത്തിയാലും 50,000 രൂപ ബോണ്ടിൽ ജാമ്യത്തിൽ വിടണമെന്നും സാക്ഷിമൊഴികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. തട്ടിപ്പ് കേസിൽ രണ്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സുധാകരൻ ഹൈകോടതിയെ സമീപിച്ചത്.
നേരത്തെ കോടതി സുധാകരന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. ബുധനാഴ്ച ഹരജി വീണ്ടും പരിഗണിച്ച കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം, സുധാകരന് എതിരെ ഡിജിറ്റല്‍ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സുധാകരനെതിരായ രഹസ്യമൊഴി കോടതിക്ക് കൈമാറി. പത്ത് ലക്ഷം രൂപ കൊടുക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴികളുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഡി.ജി.പി അനിൽ കാന്ത്, മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, മനോജ് എബ്രഹാം എന്നിവർ മോൺസനൊപ്പമുള്ള ഫോട്ടോകൾ സുധാകരൻ കോടതിക്ക് കൈമാറി. 23ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സുധാകരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.