ശബരിമല: സുപ്രീംകോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികളുടെ പ്രവാഹം
text_fieldsന്യൂഡല്‍ഹി: ശബരിമലയിൽ പ്രായദേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികളുടെ പ്രവാഹം. ശബരിമല കേസിൽ നേരേത്ത കക്ഷിയായിരുന്ന നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ്)ക്കു പുറമെ നാഷനല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്‍, ചേതന കോണ്‍ഷ്യന്‍സ് ഓഫ് വിമന്‍, പീപ്പിള്‍ ഫോര്‍ ധര്‍മ, പന്തളം കൊട്ടാരം നിര്‍വാഹക സംഘം എന്നിവരാണ് പുനഃപരിശോധന ഹരജികളുമായി തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്. ശബരിമല കസ്റ്റംസ് പ്രൊട്ടക്ഷന്‍ ഫോറം ചൊവ്വാഴ്ച പുനഃപരിശോധനാ ഹരജി നല്‍കും.
ശബരിമല സ്ത്രീ പ്രവേശനം: വിധിയിൽ പിഴവുകൾ-എൻ.എസ്.എസ്
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ ഭൂരിപക്ഷ വിധിയിലും അതിനായി പരിഗണിച്ച രേഖകളിലും ഗുരുതരമായ പിഴവുകളുണ്ടെന്ന് പുനഃപരിശോധന ഹരജിയിൽ എൻ.എസ്.എസ്. ഭരണഘടനയുടെ 145(3) വകുപ്പുപ്രകാരം നിയമപരമായ ചോദ്യങ്ങള്‍ മാത്രം പരിശോധിക്കേണ്ട ഭരണഘടന ബെഞ്ച് സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുതകളിലേക്ക് കടന്നത് നിയമപരമായ പിഴവാണെന്ന് ഹരജി കുറ്റപ്പെടുത്തി. തുല്യതക്കുള്ള ഭരണഘടനയുടെ 15ാം വകുപ്പില്‍ പൊതു ആരാധനാലയങ്ങള്‍ ഉള്‍പ്പെടില്ല. ഹിന്ദു പൊതു ആരാധന സ്ഥലങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കുമായി തുറന്നുകൊടുക്കുന്ന 29(2) വകുപ്പില്‍ ലിംഗവിവേചനവും പരാമർശിച്ചിട്ടില്ല.
അതിനാൽ മതാചാരങ്ങളെ തുല്യതാ തത്ത്വം ബാധിക്കില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയിലുള്ളതുപോലെ മതവിശ്വാസങ്ങളെ യുക്തിയുടെ അളവുകോല്‍വെച്ച് പരിശോധിക്കാമോ എന്ന വിഷയം ഭൂരിപക്ഷ വിധിയില്‍ ആരും പരിഗണിക്കാതിരുന്നത് തെറ്റാണ്. ഏതൊരാള്‍ക്കും ഹരജി നല്‍കാമെങ്കിലും വിശ്വാസി അല്ലാത്തവരുടെ ഹരജിയില്‍ മതത്തെ നവീകരിക്കരുത്. പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ വിലക്കുന്നത് ലിംഗവിവേചനമല്ല. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയായതിനാലുള്ള പ്രവേശന നിയന്ത്രണമാണത്. നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ സവിശേഷത ഇല്ലാതാക്കുന്നതാണ് ഭരണഘടനാ ബെഞ്ചിെൻറ വിധി. നൈഷ്ഠിക ബ്രഹ്മചാരി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് കോടതിവിധിയിലൂടെ ഫലത്തില്‍ അസാധുവായത്. അയ്യപ്പനെ ആരാധിക്കാനുള്ള ഭക്തരുടെ അവകാശെത്തയും വിധി ബാധിക്കുമെന്നും യുക്തിയുെടയും തുല്യതാ തത്ത്വത്തിെൻറയും അടിസ്ഥാനത്തില്‍ പ്രതിഷ്ഠയുടെ സവിശേഷ സ്വഭാവത്തെ ഇല്ലാതാക്കരുതെന്നും അഡ്വ. കെ.വി. മോഹന്‍ മുഖേന സമർപ്പിച്ച ഹരജിയില്‍ എന്‍.എസ്.എസ് ബോധിപ്പിച്ചു.
ദശലക്ഷക്കണക്കിന് അയ്യപ്പവിശ്വാസികള്‍ക്ക് ഞെട്ടലുണ്ടാക്കുന്നതാണ് സ്ത്രീപ്രവേശന വിധിയെന്ന് നാഷനല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷെൻറ ഹരജിയിൽ പറഞ്ഞു. വിവിധ വിശ്വാസങ്ങളിലും ആചാരങ്ങളിലും ഇടപെടുന്ന ഹരജികളെ സുപ്രീംകോടതി പ്രോത്സാഹിപ്പിക്കരുതെന്നാണ് ചേതന കോണ്‍ഷ്യന്‍സ് ഓഫ് വിമന്‍ നല്‍കിയ ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അയ്യപ്പഭക്തര്‍ പ്രത്യേക വിശ്വാസി സമൂഹമല്ലെന്ന കണ്ടെത്തല്‍ തെറ്റാണെന്നും ഹരജിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.