വിവരം ചോദിച്ചിട്ടും നൽകിയില്ല; പി.എസ്.സിയോട് വിശദീകരണംതേടി വിവരാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷനോട് വിശദീകരണം തേടി സംസ്ഥാന വിവരാവകാശ കമീഷൻ. പരീക്ഷകളുടെയും ഉത്തരക്കടലാസുകളുടെയും മൂല്യനിർണയം നടത്തുന്നവർക്കുള്ള യോഗ്യത സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാതിരുന്നതിനാണ് പി.എസ്.സി സെക്രട്ടറിയോട് വിവരാവകാശ കമീഷൻ വിശദീകരണം തേടിയത്. പി.എസ്.സി ആസ്ഥാനത്തെ ഇൻഫർമേഷൻ ഓഫിസറെ ശിക്ഷിക്കുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസും നൽകി.
ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കോമേഴ്സ് അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് മൂല്യനിർണയം നടത്തേണ്ട അധ്യാപകർക്ക് പി.എസ്.സി നിശ്ചയിച്ച യോഗ്യതകളെ സംബന്ധിച്ച വിവരങ്ങളായിരുന്നു പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ഡോ. സന്ധ്യ ആവശ്യപ്പെട്ടത്. ഒപ്പം മറ്റ് ഏഴു വിവരങ്ങളും ആവശ്യപ്പെട്ടു. വ്യക്തിപരമായ വിവരങ്ങളാണ് ചോദിച്ചതെന്ന് പറഞ്ഞ് വിവരം നൽകാൻ കഴിയില്ലെന്നായിരുന്നു പി.എസ്.സിയുടെ മറുപടി.
പി.എസ്.സി ജോയന്റ് സെക്രട്ടറിക്ക് അപ്പീൽ നൽകിയിട്ടും വിവരം ലഭിച്ചില്ല. തുടർന്നാണ് വിവരാവകാശ കമീഷനെ സമീപിച്ചത്. ചോദിച്ചത് വ്യക്തി വിവരങ്ങൾ അല്ലാത്തതിനാൽ സെക്ഷൻ 8(1) പ്രകാരം നിഷേധിക്കാൻ കഴിയില്ലെന്നും പൊതുമാനദണ്ഡങ്ങളായതിനാൽ സെക്ഷൻ 4 (1, 2, 3, 4)എന്നിവ പ്രകാരം പി.എസ്.സി നേരത്തേ ഈ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതായിരുന്നെന്നും സംസ്ഥാന വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കിം ഉത്തരവിൽ പറഞ്ഞു. ഇക്കാര്യം മറച്ചുവെച്ചതോടെ മൂല്യനിർണയം നടത്താൻ യോഗ്യരായവർക്ക് അപേക്ഷിക്കാനും മൂല്യനിർണയം നടത്തുന്നവർ യോഗ്യരാണെന്ന് ഉദ്യോഗാർഥികൾക്ക് ബോധ്യപ്പെടാനും ഉള്ള അവകാശം പി.എസ്.സി നിഷേധിച്ചു. സുപ്രീംകോടതി കൊൽക്കത്ത ഹൈകോടതി എന്നിവയുടെ രണ്ട് ഉത്തരവുകൾ ഉദ്ധരിച്ച കമീഷൻ ഇതു സംബന്ധിച്ച സുപ്രീംകോടതിയുടെ നിർദേശവും പി.എസ്.സി ലംഘിച്ചെന്ന് കണ്ടെത്തി.
അതിനാണ് പി.എസ്.സി സെക്രട്ടറിയോട് വിശദീകരണം തേടിയത്. സെക്രട്ടറിയുടെ വിശദീകരണവും ഇൻഫർമേഷൻ ഓഫിസറുടെ കാരണം കാണിക്കലിനുള്ള മറുപടിയും ഈ മാസം 30നകം നൽകണം. ആവശ്യപ്പെട്ട വിവരങ്ങൾ ഏപ്രിൽ നാലിനകം അപേക്ഷകക്ക് ലഭ്യമാക്കണം. പൊതുവിവരങ്ങൾ ഏപ്രിൽ 12നകം വെബ്സൈറ്റിൽ ഉൾപ്പെടുത്തി വിവരം അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.